സ്വർണ്ണം വാങ്ങാനും വിൽക്കാനും ഇനി എടിഎം ഉപയോഗിക്കാം; ആദ്യ ഗോൾഡ് എടിഎമ്മുമായി ബോബി ചെമ്മണ്ണൂർ
സ്വർണ വില അടിക്കടി വർദ്ധിച്ചതോടെ, വാങ്ങുന്നതിനെക്കളും കൂടുതലാണ് സ്വർണ്ണം വിൽക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ പഴയ സ്വർണം വിൽക്കുമ്പോൾ പവന് അനുസരിച്ചുള്ള ഇന്നത്തെ വില ലഭിക്കാനും പ്രയാസമാണ്. സ്വർണ വില കുറയുമെന്ന പേടിയിൽ പല ജുവലറികളും സ്വർണം എടുക്കാനും മടി കാണിക്കാറുണ്ട്. എന്നാൽ നമ്മുടെ കൈയിലുള്ള സ്വർണം എ ടി എമ്മിൽ നിക്ഷേപിച്ച് പണമാക്കി മാറ്റാൻ കഴിഞ്ഞാലോ. തീർച്ചയായും അത് വലിയൊരു സൗകര്യം തന്നെ ആയിരിക്കും.
ചൈനയിലെ ഷാങ് ഹയിൽ ഒക്കെ ഇത്തരം നിരവധി എ ടി എമ്മുകൾ നേരത്തെ വന്നു കഴിഞ്ഞു. പരമ്പരാഗതമായി ബിസിനസ് ചെയ്യുന്ന പഴ ജ്വല്ലറിക്കാർക്ക് ഒരു വെല്ലുവിളി കൂടെ ആയിരുന്നു ഈ സ്വർണ്ണ എടിഎമ്മുകൾ. മറ്റു രാജ്യങ്ങളും ഈ പുതിയ സംവിധാനത്തിലേക്ക് ഇപ്പോൾ കൂടുതലായി കടന്ന് വരുന്നുണ്ട്.
നമ്മുടെ നാട്ടിൽ ഒരു കാലത്ത്, ചെറിയ തുക എടുക്കാൻ പോലും, ബാങ്കുകളിൽ മണിക്കൂറുകളോളം ക്യൂ നിന്ന് പണം എടുത്തിരുന്ന ആളുകൾ എ ടി എമ്മുകൾ വന്നതോടെ വളരെ എളുപ്പത്തിൽ, യാതൊരു പ്രയാസവുമില്ലാതെ പണമിടപാടുകൾ നടത്താൻ തുടങ്ങി. എടിഎം ശരിയല്ല, അതിൽ തട്ടിപ്പ് നടക്കും, പണം നഷ്ടമാകും എന്നൊക്കെ പറഞ്ഞവർ ഇപ്പോൾ അതെല്ലാം മറന്ന് കഴിഞ്ഞു. സിഡിഎം എത്തിയതോടെ പണം നിക്ഷേപിക്കാനുള്ള സൗകര്യവും സാധ്യമായി.
ഇപ്പോൾ നമ്മുടെ നാട്ടിലും എ ടി എമ്മിലൂടെ സ്വർണ്ണം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പാണ് കേരളത്തിൽ ആദ്യമായി സ്വർണ എ ടി എമ്മുകൾ സ്ഥാപിച്ചിരക്കുന്നത്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ തൃശൂർ കോർപറേറ്റ് ഓഫീസിലാണ് എ ടി എം സ്ഥാപിച്ചത്.
സ്വർണത്തിന്റേയും വെളളിയുടേയും നാണയങ്ങൾ ഈ എ ടി എമ്മിൽ നിന്ന് ലഭിക്കും. ഹൈദരാബാദിലെ ഗോൾഡ് സിക പ്രൈവറ്റ് ലിമിറ്റഡ് ആണ് എ ടി എം നിർമ്മിച്ചത്. എ ടി എമ്മിൽ നിന്നും അര മില്ലിഗ്രാം മുതലുള്ള സ്വർണ നാണയങ്ങൾ ലഭിക്കും. 24 മണിക്കൂറും ആ എടിഎം പ്രവർത്തിക്കും. പണം നിക്ഷേപിച്ച് കഴിഞ്ഞാൽ എ ടി എമ്മിൽ നിന്നും സ്വർണം ലഭിക്കും.
സ്വർണം വാങ്ങാൻ പറ്റിയ സമയമാണിതെന്നും യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സ്വർണം വാങ്ങാനുള്ള അവസരമാണ് പുതിയ എ ടി എമ്മിലൂടെ സാധ്യമാകുന്നതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
രാജ്യത്ത് ആദ്യമായി 2022 ലാണ് ഗോൾഡ് എ ടി എം ആരംഭിച്ചത്. ഹൈദരാബാദിലെ ബീഗംപേട്ടിൽ ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്, ഓപ്പൺക്യൂബ് ടെക്നോളജീസുമായി സഹകരിച്ചാണ് എ ടി എം തയ്യാറാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഫിൻടെക് സ്റ്റാർട്ടപ്പാണ് ഗോൾഡ്സിക്ക.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യു പി ഐ പേയ്മെന്റുകൾ എന്നിവ ഉപയോഗിച്ച് അര ഗ്രാം മുതൽ 100ഗ്രാം വരെയുള്ള 24 കാരറ്റ് സ്വർണ്ണ നാണയങ്ങൾ ഈ എ ടി എമ്മുകൾ വഴി ലഭിച്ചിരുന്നു. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ തത്സമയ നിരക്കുകളുമായി ബന്ധിപ്പിച്ചാണ് വില തീരുമാനിക്കുന്നത്.
എടിമ്മുകൾക്കായി ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. സി സി ടി വി നിരീക്ഷണം, ആന്റി തെഫ്റ്റ് അലാറം, ബയോമെട്രിക് ആക്സസ് കൺട്രോളുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്. 2025 മെയ് വരെയുള്ള കണക്കനുസരിച്ച്, ഗോൾഡ്സിക്കയ്ക്ക് ഇന്ത്യയിൽ 14 ഗോൾഡ് എ.ടി.എമ്മുകളും അന്താരാഷ്ട്ര തലത്തിൽ മൂന്നെണ്ണവും ഉണ്ട്.
2023 ഡിസംബറിൽ ഹൈദരാബാദിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിൽ സ്വർണ്ണവും വെള്ളിയും വിൽക്കുന്ന പുതിയ മോഡൽ പുറത്തിറക്കി. ഇവരുടെ ഏറ്റവും പുതിയ പതിപ്പായ “ഗോൾഡ്-മെൽറ്റിംഗ് എ ടി എം” അടുത്തിടെയാണ് തുറന്നത്. ഇത് സ്വർണ്ണം വിൽക്കുക മാത്രമല്ല ചെയ്യുന്നത്. സ്വർണ്ണം വാങ്ങാനും കൈമാറ്റം ചെയ്യാനും പണയത്തിനും, കൂടാതെ എ ഐ, എ ആർ, റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇഷ്ടമുള്ള രൂപങ്ങളിലേക്ക് സ്വർണ്ണം മാറ്റാനും സഹായിക്കുന്നു.
ഇതിലെ മെൽറ്റിംഗ് ഫീച്ചറിന് റെഗുലേറ്ററി അനുമതി കാത്തിരിക്കുകയാണ്. ഇതുവരെ സർക്കാർ പിന്തുണയുള്ള ഒരു സ്വർണ്ണ എ ടി എം പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സ്വകാര്യമേഖലയിൽ ഇത്തരം സ്വർണ്ണ എടിഎം കൂടുതൽ സ്വീകാര്യത നേടി വരികയാണ്. ജ്വല്ലറിയിലോ, ഏതെങ്കിലും കടക്കാരന്റെയോ മുന്നിൽ പോയി ഇരിക്കാതെ, നമ്മുക്ക് സ്വർണ്ണം വാങ്ങാനും വിൽക്കാനും കഴിയും എന്നത് ഒരു ചെറിയ കാര്യവുമല്ല.













