അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം
ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ നാഗാലാൻഡിനെതിരെ മികച്ച വിജയവുമായി കേരളം. 316 റൺസിനായിരുന്നു കേരളത്തിൻ്റെ ഗംഭീര വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ് 27.5 ഓവറിൽ 61 റൺസിന് ഓൾ ഔട്ടായി.
സെഞ്ച്വറി നേടിയ ശ്രദ്ധ സുമേഷിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് മികച്ച വിജയമൊരുക്കിയത്. 316 റൺസിൻ്റെ വിജയമാർജിൻ ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ പുതിയ റെക്കോർഡാണ്.
ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ലക്ഷിദ ജയനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 40ഉം ലക്ഷിദ 41ഉം റൺസെടുത്ത് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ശ്രദ്ധ സുമേഷിൻ്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചത്. 102 പന്തുകളിൽ 19 ഫോറും ഒരു സിക്സും അടക്കം 127 റൺസാണ് ശ്രദ്ധ സുമേഷ് നേടിയത്. ശ്രദ്ധ അൻപതാം ഓവറിലാണ് പുറത്തായത്. ഇസബെൽ 29 റൺസ് നേടി. മൂന്ന് വിക്കറ്റ് നേടിയ ഇദുബേലയാണ് നാഗാലാൻഡ് ബൗളിങ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ് ബാറ്റിങ് നിര കാര്യമായ ചെറുത്തുനിൽപ്പ് പോലുമില്ലാതെ കീഴടങ്ങി. 10 റൺസെടുത്ത രാധിക മൊണ്ഡൽ മാത്രമാണ് നാഗാലാൻഡ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി അക്സ എ ആർ, മനസ്വി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.













