“പനി “കേസുകൾ ഇനിയും കൂടും,ജാഗ്രത പാലിക്കണം : ആരോഗ്യമന്ത്രി വീണാ ജോർജ്

കേരളത്തിൽ റിപ്പോർട് ചെയ്യുന്ന പനി കേസുകളിൽ ഇനിയും വർധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനിയിൽ വർധനവുണ്ടാകുമെന്ന് മെയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ ജനങ്ങൾ വീഴ്ച വരുത്തരുത്. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.കേസുകൾ വർധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.