മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍; പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്

മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ കേസിലെ പ്രതിയെ നേപ്പാളില്‍നിന്ന് കേരളാ പോലീസ് പൊക്കി. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം നടന്നത്. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാനുലിന്റെ ഭാര്യപിതാവാണ് മുഹമ്മദ് അഷ്ഫാഖാന്‍.
കൃത്യം ചെയ്യാന്‍ ക്വട്ടേഷന്റെ ഭാഗമായി ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപയും മുഹമ്മദ് അഷ്ഫാഖ് ഖാന് നല്കി. ജാഷിംഷാ നാലുപേരെ ഇതിന് വേണ്ടി ഏർപ്പാടാക്കി. ഇവര്‍ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാര്‍ വന്നപ്പോഴേയ്ക്കും സംഘം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂര്‍ പൊലീസ് നേപ്പാളില്‍ വച്ച് പിടികൂടിയത്. അന്വേഷണത്തിനിടെ പ്രതി നേപ്പാളില്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ പ്രതിയെ കണ്ടെത്തുന്നതിനായി നേപ്പാളിലേയ്ക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് 12-ാം തിയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് വളരെ സാഹസികമായി പ്രതിയെ അന്വേഷണസംഘം കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.