പുരാണകഥയൊന്നും കോടതിയിൽ പറയേണ്ട, ഉഭയകക്ഷി സമ്മതത്തോടെയുള്ള ശാരീരിക ബന്ധം എങ്ങനെ ബലാൽസംഗം ആകുമെന്ന് കോടതി; വേടനെ കുടുക്കാൻ വല വിരിച്ചവർക്ക് തിരിച്ചടിയായി കോടതിയുടെ ചോദ്യം

ഇന്നലെ ഹൈക്കോടതി വേടന്റെ അറസ്റ്റ് പാടില്ലെന്ന് വിലക്കിയിരുന്നു. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി കൈക്കൊണ്ടത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. . വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
‘ബന്ധത്തില്‍ വിള്ളൽ ഉണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ല’, എന്നും ഹൈക്കോടതി പറഞ്ഞു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വേടനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. വേടന് സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു പരാതിക്കാരിയുടെ വാദം. വേടനെതിരെ നിരവധി മീടു ആരോപണങ്ങള്‍ ഉണ്ടായെന്നും ആ സമയത്ത് സമൂഹ മാധ്യമത്തില്‍ വേടന് ക്ഷമാപണം നടത്തിയെന്നും പരാതിക്കാരി ഉന്നയിച്ചിരുന്നു. നിലവില്‍ വേടനെതിരെ രണ്ട് പരാതികള്‍ കൂടി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണ് വേടനെന്നും പരാതിക്കാരി ഉന്നയിക്കുന്നുണ്ട്. താല്പര്യമില്ലെന്ന് പറഞ്ഞപ്പോഴും നിര്‍ബന്ധപൂര്‍വ്വം ലൈംഗികാതിക്രമം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റു പരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും വേടന് വാദിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞദിവസത്തെ വാദത്തിലടക്കം യുവഡോക്ടറുമായുള്ള ബന്ധം വേടന് നിഷേധിച്ചിരുന്നില്ല. എന്നാല്‍, വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല എന്നുമായിരുന്നു വേടന്റെ വാദം.
ഇവിടെ കോടതി ചോദിക്കുന്ന ചോദ്യം വളരെ പ്രസക്തമാണ്. രണ്ടു പേര് തമ്മിലുള്ള പ്രണയബന്ധത്തിലെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗമായി ആരോപിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.
കൂടാതെ വേടന് എതിരെ പരാതിയുമായി മറ്റു രണ്ടു യുവതികള്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട് എന്നും പരാതിക്കാരി വാദിച്ചിരുന്നു. എന്നാൽ ക്രിമിനല്‍ പ്രോസിക്യൂഷനില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നും ഈ പരാതികളില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ടോ എന്നുമാണ് കോടതി ചോദിച്ചത്.
2020-ലും 2021-ലും 22 ലും ഒക്കെ നടന്ന ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക വീഴ്ചകൾ ഇപ്പോൾ ബലാൽസംഗമായി മാറുകയാണ്. രണ്ടു കൂട്ടരുടേയും ഇഷ്ടത്തോടേയും സമ്മതത്തോടേയും നടന്ന കാര്യം, തെറ്റിപ്പിരിയുമ്പോൾ, കയറിപ്പിടിച്ചെന്ന് പറയുകയാണെങ്കിൽ കോടതിക്ക് ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ മാത്രമേ സമയം ഉണ്ടാകൂ. പ്രധാനമായ നിരവധി കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. വേദന എങ്ങനെയെങ്കിലും ഒതുക്കാനുള്ള ആവേശത്തിൽ പലരും ഇത്തരം കേസുകൾക്ക് പിന്തുണയുമായി വരികയും ചെയ്യും.എന്നാൽ കോടതി ഇത് തള്ളിക്കളഞ്ഞാൽ പിന്നീട് ഈ പെൺകുട്ടികളെ ഇവരൊന്നും തിരിഞ്ഞ് നോക്കുക പോലുമില്ല.
ബലാൽസംഗമല്ല, വാഗ്ദാന ലംഘനമാണ് ഇപ്പോൾ ഈ കേസുകളിലെ പ്രധാന വിഷയം. നിയമം അതിന്റെ വഴിയേ തന്നെ പോകും. അതിന്റെ അന്തിമ വിധി അംഗീകരിക്കേണ്ടതായും വരും. വ്യാജ പരാതികൾ നിരന്തരം ഉയർത്തി, ഒരു ചെറുപ്പക്കാരനെ തകർക്കാൻ ശ്രമിക്കുന്നത് നീതിയല്ല. വേടൻ എന്ന വ്യക്തിക്ക് എതിരെയല്ല ഈ പരാതികൾ ഉയരുന്നത്. അയാളുടെ കാഴ്ചപ്പാടിനെ, നിലപാടിനെ, പ്രസ്താവനകളെ ഇല്ലാതാക്കാനാണ് ഈ ശ്രമങ്ങൾ എല്ലാം നടക്കുന്നത്.