ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് മനോവേദനയോടെയെന്ന് ബി ജെ പി സംസ്ഥാന ഘടകം; ശിവസേന – ബിജെപി ബന്ധത്തിൽ വിള്ളലോ ?

ശിവസേന വിമതന് ഏക്നാഥ് ഷിന്‍ഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയതെന്ന് കടുത്ത ദുഃഖത്തോടെയാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ദേവേന്ദ്ര ഫട്നാവിസിനു പകരം ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയതിനെ കുറിച്ച് ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഇങ്ങനെ പറഞ്ഞത്.
മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്. 40 ശിവസേന എം.എല്‍.എമാരെ അടര്‍ത്തിയെടുത്താണ് ഷിന്‍ഡേ, ഉദ്ധവ് സര്‍ക്കാരിനെ താഴയിറക്കിയത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്ത. അപ്രതീക്ഷിതമായാണ് ഏക്നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയത്. മുൻ മുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ പി നദ്ദയാണ് ആവശ്യപ്പെട്ടത്.
സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്നതും എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കണമെന്നുള്ളതു കൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. കേന്ദ്ര നേതൃത്വവും ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച പ്രയാസത്തോടെയാണ്. അണികൾക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
പാട്ടീലിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് പാർട്ടിയുടെയോ പാട്ടീലിന്റെയോ സ്വന്തം നിലപാടല്ലെന്നും സാധാരണ പ്രവർത്തകരുടെ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും ബി.ജെ.പി സംസ്ഥാന നേതാവ് ആശിഷ് ഷെലാർ പ്രതികരിച്ചു.
അതേസമയം മഹാരാഷ്ട്രയിലെ ബി.ജെ.പി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതോടെ ബി.ജെ.പിക്ക് ഷിന്‍ഡേ വിഭാഗത്തോടുള്ള അതൃപ്തിയാണ് പുറത്തുവന്നതെന്ന് ആരോപണം ശക്തമാണ്
Content Highlights: Maharashtra politics Bjp and Shiv sena conflicts .