എംഎസ്എം കോളജ് ആരെ ഭയന്നാണ് സിപിഎം നേതാവിൻറെ പേര് മറച്ചുവക്കുന്നത് : വി.മുരളീധരൻ

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനായി ശുപാർശ ചെയ്ത സിപിഎം നേതാവിൻറെ പേര് എംഎസ്എം കോളജ് മാനേജർ പുറത്തുപറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ട്. ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശക്ക് പിന്നിലുള്ള നേതാവ് എന്നും വി.മുരളീധരൻ ചോദിച്ചു. നിഖിൽ തോമസ് വിവാദത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് വസ്തുതകൾ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മഹാരാജാസിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തക കേസിൽ പ്രതിയാവുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിന് സാക്ഷ്യം പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു .
ഒരു വിദ്യാർത്ഥിക്ക് പ്രവേശനം നേടാൻ കാലയളവ് നീട്ടിക്കൊടുക്കുക, റായ്പ്പൂരിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടുക ഇതൊന്നും ഒരാൾ മാത്രം വിചാരിച്ചാൽ സാധ്യമാകുന്ന ഒന്നല്ല. കോളജ് അധികൃതർ, സിപിഎം നേതാക്കളെ യജമാനൻമാരായി കാണുന്ന സർവകലാശാല ഉദ്യോഗസ്ഥർ, സിപിഎം ഉന്നതർ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയിൽ വരണം. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് ” കുമ്പിടി “യാണോ എന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
ഉന്നതവിദ്യാഭ്യാസമേഖല തകർക്കുന്ന എസ്എഫ്ഐയുടെ ക്രിമിനൽക്കൂട്ടങ്ങളെ പടിയടച്ച് പുറത്താക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മൌനം വെടിയണമെന്നും എസ്എഫ്ഐ എന്ത് ചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കൾ നിർത്തണം എന്നും മുരളീധരൻ പറഞ്ഞു.സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ കേസെടുക്കും. എന്നാൽ വ്യാജരേഖ ചമച്ചവരെയോ ആൾമാറാട്ടം നടത്തുന്നവരോ ഇതുവരെ കണ്ടുപിടിക്കാൻ പൊലീസിന് ആയിട്ടില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും കേരളപൊലീസിൻറെ ഒത്തുകളിയന്വേഷണം ഇനി വേണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിലെ സർവകലാശാലകളെ മികവിൻറെ കേന്ദ്രമാക്കുന്ന് പ്രസംഗിച്ച് നടക്കുന്നവരുടെ ഭരണകാലത്ത് സംസ്ഥാനം ലോകത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന അവസ്ഥയെന്നും മന്ത്രി പ്രതികരിച്ചു.