പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിനെ നിയമിക്കും

സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും മന്ത്രിസഭാ യോഗം നിയമിച്ചു. ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിനെയുമാണ് നിയമിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡി.ജി.പി. അനിൽകാന്തും വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം നടത്തുന്നത്. 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർ ആൻറ് റെസ്ക്യൂ വിഭാഗം ഡയറക്ടർ ജനറലാണ്.
കേരള കേഡറിൽ എ.എസ്.പിയായി നെടുമങ്ങാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറ് ആയും പ്രവർത്തിച്ചു. ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷൻറെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ അസിസ്റ്റൻറ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐ.ജി ആയിരുന്നു. അഡീഷണൽ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവർത്തിച്ചു.
എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു.
അമേരിക്കയിൽ നിന്ന് ഉൾപ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടർന്ന് അഗ്രോണമിയിൽ ഡോക്ടറേറ്റും ഫിനാൻസിൽ എം.ബി.എയും നേടി. വിശിഷ്ടസേവനത്തിന് 2016 ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2007 ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിങ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കൾ. മരുമകൻ മുഹമ്മദ് ഇഫ്ത്തേക്കർ.