പണം കടം നല്‍കിയവരുടെ മാനസിക സമ്മർദംമൂലം യുവതി ആത്മഹത്യ ചെയ്ത സംഭവം,ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

കോട്ടുവള്ളിയിൽ പണം കടം നല്‍കിയവരുടെ മാനസിക സമ്മർദംമൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പലിശക്കാർ യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്. കോട്ടുവള്ളി സൗത്ത് റേഷൻകടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നിയെയാണ് കോട്ടുവള്ളി പുഴയില്‍ പള്ളിക്കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു. പണം ചോദിച്ചെത്തിയവരുടെ സമ്മർദത്തെ തുടർന്ന് ഒരാഴ്ചമുൻപ് ഇവർ ഞരമ്ബുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ റിട്ട. പോലീസുകാരൻ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്കാൻ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട്.
മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടർന്നുവെന്ന് ആശയുടെ ഭർത്താവ് ബെന്നി ആരോപിച്ചു. തിങ്കളാഴ്ച ആശ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതെ തുടർന്ന് നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പലിശക്കാർ ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു ആത്മഹത്യ ശ്രമം. അന്ന് എസ്.പി. ഓഫീസില്‍ ലഭിച്ച പരാതിയെ തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടർന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് പോലീസ് ഇവരെ വിട്ടത്.
കഴിഞ്ഞ ദിവസവും പ്രദീപും ബിന്ദുവും രാത്രി ഇവരുടെ വീട്ടില്‍ വന്ന് ബഹളം വയ്ച്ചു. ആശയെയും കുടുംബത്തെയും ഒരുപാട് ഭീഷണിപ്പെടുത്തിയെന്നും മകളെയും മകനെയുമടക്കം ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതായി ബെന്നി കൂട്ടിച്ചേർത്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയിരുന്നു.