മഹാരാഷ്ട്ര എംഎല്‍എയുടെ വിടിന് തീയിട്ട് മറാഠ സംവരണ അനുകൂലികള്‍

എൻസിപി എംഎല്‍എ പ്രകാശ് സോളങ്കെയുടെ വീടിന് തീയിട്ട് മറാഠ സംവരണ അനുകൂലികള്‍. എംഎല്‍എയുടെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ വസതിയാണ് തീയിട്ട് നശിപ്പിച്ചത്.
സംസ്ഥാനത്ത് മാറാഠ സംവരണ വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയായിരുന്നു സംഭവം.
മറാഠ സംവരണത്തിനായി സമുദായ നേതാവായ മനോദ് ജരാങ്കെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ പ്രകാശ് നടത്തിയ പ്രസ്താവനയാണ് അനുകൂലികളെ ചൊടിപ്പിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എംഎല്‍എയുടെ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞ് കേടുവരുത്തുകയും ചെയ്തു. വീടിന്റെ മുൻഭാഗം പൂര്‍ണമായും കത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രദേശമാകെ വൻ തോതില്‍ കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം.
‘ആക്രമണം നടക്കുമ്ബോള്‍ ഞാൻ എന്റെ വീടിനുള്ളിലായിരുന്നു. ഭാഗ്യവശാല്‍, എന്റെ കുടുംബത്തിനോ ജീവനക്കാര്‍ക്കോ പരിക്കേറ്റില്ല. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്, പക്ഷേ വലിയ നാശനഷ്ടമുണ്ടായി’ എംഎല്‍എ മാദ്ധ്യമങ്ങളോട് പറഞ്ഞു. മറാഠ സംവരണത്തിനായുള്ള സമരത്തെ തുടര്‍ന്ന് ഇന്ന് പുനെയില്‍ നടക്കുന്ന ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ ഏകദിന ലോകകപ്പ് മത്സരത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മത്സരം കാണുന്നതിന് കറുത്ത വസ്ത്രം ധരിച്ച എത്തിയവരെ എല്ലാം പൊലീസ് പരിശോധനയ്ക്കുശേഷം തിരിച്ചയച്ചു.