തീരുവ പ്രഹരത്തിൽ ഇന്ത്യയ്ക്ക് കുലുക്കം ഇല്ലാത്തതിൽ ട്രംപ് ഏമാന് കലിയിളകുന്നു…
ഇന്ത്യയ്ക്ക് കനത്ത ചുങ്കം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങളോട് തമ്പ്രാന്റെ കല്പന

തന്റെ തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യ ചൈനയുമായി കൈകോർക്കുന്നതില്‍ പ്രകോപിതനായ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ കനത്ത ചുങ്കം ചുമത്താനും ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
ഇന്ത്യയില്‍ നിന്നുള്ള എല്ലാ എണ്ണ,വാതക ഇറക്കുമതികളും നിറുത്തണമെന്നും തീരുവകള്‍ ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടെന്നാണ് സൂചന. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നത് മുൻ നിർത്തിയാണ് ഈ ആവശ്യം . യുക്രെയിനില്‍ യുദ്ധം തുടരുന്നതിന് റഷ്യയ്ക്ക് വേണ്ട പണം എണ്ണ വ്യാപാരത്തിലൂടെ ഇന്ത്യ നല്‍കുന്നുവെന്നാണ് യു.എസിന്റെ ആരോപണം. 25 ശതമാനം പകരച്ചുങ്കത്തിന് പുറമേ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരില്‍ 25 ശതമാനം പിഴ തീരുവ കൂടി ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ചുമത്തിയിട്ടുണ്ട്.
എന്നാൽ ഇന്ത്യയ്ക്കെതിരെയുള്ള ട്രംപിന്റെ തീരുവ ഭീഷണികളെ യൂറോപ്യൻ രാജ്യങ്ങള്‍ പരസ്യമായി പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാല്‍ ഇന്ത്യയ്ക്ക് ചൈനയ്ക്കും ബ്രസീലിനും ഉപരോധം ഏർപ്പെടുത്തുമെന്ന് ജൂലായില്‍ ട്രംപുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാർക്ക് റൂട്ടെ ഭീഷണി മുഴക്കിയത് വിവാദമായിരുന്നു. റൂട്ടെയുടെ ഭീഷണി ഇന്ത്യ തള്ളിയിരുന്നു.
അതേസമയം യു.എസിന്റെ നടപടി ഇരട്ടത്താപ്പ് എന്ന് വ്യക്തമാണ് . കാരണം റഷ്യയുമായി വ്യാപാര ബന്ധമുള്ള ഏക രാജ്യമല്ല ഇന്ത്യ
ഇന്ത്യയേക്കാൾ റഷ്യൻ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ് . കൂടുതല്‍ എല്‍.എൻ.ജി വാങ്ങുന്നത് യൂറോപ്യൻ യൂണിയനുകളാണ് . എന്നാൽ ഇവർക്കെതിരെയൊന്നും യു.എസിന്റെ ഭീഷണിയില്ല….യൂറോപ്യൻ യൂണിയൻ അംഗങ്ങളായ സ്ലോവാക്യയും ഹംഗറിയും പൈപ്പ്ലൈൻ വഴി റഷ്യൻ എണ്ണയും വാതകവും വൻതോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട് . റഷ്യൻ ഉപരോധത്തെ ഇവർ എതിക്കുന്നുണ്ട് മാത്രമല്ല ,യൂറോപ്യൻ രാജ്യങ്ങള്‍ ഗണ്യമായ അളവില്‍ റഷ്യൻ ഫോസില്‍ ഇന്ധനങ്ങളും വാങ്ങുന്നുമുണ്ട്
അതിനിടെ ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പരസ്യമായി വിമർശിസിച്ചിരുന്നു . സാമൂഹിക, സാമ്ബത്തിക വികസനത്തിന് തടസമാകുന്ന വിവേചനപരമായ ഉപരോധങ്ങളെ ബ്രിക്സ് ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പുട്ടിൻ പറഞ്ഞു. ചൈനയില്‍ ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ഒരു ചൈനീസ് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പുട്ടിന്റെ ഈ പ്രസ്താവന.
അതേസമയം ഇക്കൊല്ലം അവസാനം ഇന്ത്യയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ട്രംപ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഉച്ചകോടിക്കെത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും തീരുവ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സന്ദർശനം ഒഴിവാക്കിയേക്കുമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്മയാണ് ക്വാഡ്