അഴിമതി ആരോപണം; ഉന്നത സൈനിക മേധാവികളടക്കം ഏഴ് ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. സൈന്യത്തിലെ മൂന്നാം സ്ഥാനക്കാരനായ ജനറൽ ഹി വിഡോങ്ങിനെയും, നാവികസേനാ അഡ്മിറലായ മിയാവോ ഹുവയേയുമാണ് സൈന്യത്തിൽ നിന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഏഴ് സൈനിക ഉദ്യോഗസ്ഥരേയും പുറത്താക്കിയത്. 1976ലെ സംസ്കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിങ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായി കൂടിയാണ് ഇപ്പോൾ പുറത്താക്കപ്പെട്ട ഹി വിഡോങ്.
ഹി വിഡോങ്ങിനെ അവസാനമായി കണ്ടത് മാർച്ചിലായിരുന്നു. പൊതുജനങ്ങളുടെ മുന്നിൽ അദ്ദേഹം വളരെക്കാലം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി അദ്ദേഹം അന്വേഷണത്തിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലും അദ്ദേഹം അംഗമായിരുന്നു. അന്വേഷണം നേരിടുന്ന ആദ്യത്തെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ് വിഡോങ്.