ചോരക്ക് ചോര തന്നെ വേണം, കടുപ്പിച്ച് തലാലിന്റെ സഹോദരൻ; നിമിഷപ്രിയയെ രക്ഷപെടാൻ അനുവദിക്കില്ലെന്നും അബ്ദുൽ ഫതാഹ് മെഹ്ദി

യെമനി പൗരന്റെ കൊലപാതക കേസില്‍ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഇളവുകിട്ടുന്ന കാര്യത്തില്‍ ഇപ്പോളും അനിശ്ചിതത്വം തുടരുകയാണ്. വിവിധ തലത്തിലെ ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും നിമിഷപ്രിയ എത്രയും വേഗം മോചിപ്പിക്കപ്പെടുമെന്ന് തന്നെ താൻ പ്രതീക്ഷിക്കുന്നതായും ഭര്‍ത്താവ് സാമുവല്‍ തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍, കൊല്ലപ്പെട്ട സഹാദരന് തലാല്‍ അബ്ദോ മെഹ്ദിയുടെ കൊലയ്ക്ക് പകരമായി നിമിഷപ്രിയയുടെ ചോര തന്നെ വേണമെന്ന കടുത്ത നിലപാടിലാണ് അബ്ദുല്‍ ഫത്താ മെഹദി. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് അബ്ദുല്‍ ഫത്താ മെഹദി ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നു . നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതായി അബ്ദുല്‍ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
‘ബഹുമാനപ്പെട്ട ഡപ്യൂട്ടി ജനറലുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ഉറച്ച നിലപാട് അദ്ദേഹത്തെ ധരിപ്പിച്ചു. ശിക്ഷാ വിധി നടപ്പാക്കുന്നതിന് പുതിയ തീയതി ഉടനെ നിശ്ചയിക്കണമെന്ന വ്യക്തമായ ആവശ്യം മുന്നോട്ടുവച്ചു. പ്രതികാരമല്ലാതെ ഞങ്ങളുടെ മുന്നിൽ മറ്റൊരു വഴിയുമില്ല’.. അതുകൊണ്ട് വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ആവശ്യം.
വധശിക്ഷ നീട്ടിവെച്ചിട്ട് ഇപ്പോൾ ആഴ്ചള്‍ കഴിഞ്ഞെന്നും, പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇനിയും തങ്ങൾക്ക് കാത്തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നു എന്നും പറഞ്ഞിരുന്നു. അബ്ദുല്‍ ഫത്താ മെഹ്ദി വധശിക്ഷ റദ്ദാക്കുന്നതിന് എതിരെ നേരത്തെയും ശക്തമായി രംഗത്ത് വന്നിരുന്നു.
‘ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമായ ഒരു കാര്യമല്ല. അതിൽ ഒരു അത്ഭുതവുമില്ല. ഇതേപോലുള്ള നിരവധി കേസുകളിൽ പലപ്പോഴും എടുക്കുന്ന സ്വാഭാവിക നടപടി മാത്രമാണ് അത് തടയുക എന്നത്. ‘സെഷന്‍സ് കോടതിക്ക് നിശ്ചിത കാലയളവിലേക്ക് വിധി നടപ്പാക്കുന്നത് മാറ്റിവെക്കാന്‍ അധികാരമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളുടെ ഉണങ്ങാത്ത മുറിവുകളില്‍ പടുത്തുയര്‍ത്തിയ വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. സത്യം ഒരു കാലത്തും പരാജയപ്പെടില്ല. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും’ എന്നാണ് അന്നും മെഹ്ദി പറഞ്ഞത്.
യെമെന്റെ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പ്രതികരണം വന്നത്. കൊലപാതകം ചെയ്തതായി നിമിഷപ്രിയ സമ്മതിക്കുന്ന അഭിമുഖങ്ങൾ മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും മോചനത്തിന് തടസമായി.
തലാലിന്റെ കുടുംബത്തിനും സഹോദരനും അതൊക്കെ പരിഭാഷപ്പെടുത്തി ആരോ അയച്ച് കൊടുത്തിരുന്നു. തന്റെ സഹോദരന്റെ രക്തം പരിശുദ്ധമാണെന്നും, അത് വച്ച് ഇനി വില പേശാൻ ഇല്ലെന്നും ഉള്ള നിലപാടിൽ അബ്ദുൽ ഫതഹ് മെഹ്ദി ഉറച്ച് നിന്നതും അതോടെയാണ്