റിതിക സുരക്ഷിതയായി തിരിച്ചെത്തി; നന്ദി പറഞ്ഞ് കുടുംബം

ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന് കാണാതായ റിതിക സുധീറിനെ കണ്ടെത്തിയതായി കുടുബം അറിയിച്ചു. ദുബൈയിൽ ഔദ് മേത്ത എന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഷാർജ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയതായും മാതാപിതാക്കൾ അറിയിച്ചു.
ഔദ് മേത്ത എന്ന സ്ഥലത്ത് കുട്ടിയെ കണ്ട ചിലർക്ക് സംശയം തോന്നി. മാധ്യമങ്ങളിൽ കുട്ടിയുടെ ചിത്രം നൽകിയിരുന്നത് കൊണ്ട് പെട്ടെന്ന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചു. ഉടൻ തന്നെ പ്രദേശവാസികൾ റിതികയെ തടഞ്ഞു വെയ്ക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തി കുട്ടിയെ കൂടി കൊണ്ട് പോകുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.
മൂന്ന് മാസം മുൻപാണ് റിതികയും കുടുംബവും ദുബൈയിൽ നിന്ന് ഷാർജയിലേക്ക് താമസം മാറിയത്. അന്ന് മുതൽ ഔദ് മേത്തയിൽ താൻ പഠിച്ചിരുന്ന സ്കൂളിൽ പോകണമെന്ന് കുട്ടി ആവശ്യപ്പെടുമായിരുന്നു. എന്നാൽ കുടുംബം ഈ ആവശ്യം ഗൗരവമായി എടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം ഷാർജയിലെ അബു ഷഗാരയിലുള്ള ഒരു ക്ലിനിക്കിൽ സഹോദരനോടൊപ്പം പോയപ്പോഴാണ് 22 കാരിയായ റിതിക സുധീർ പഴയ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത്. അനിയനെ ക്ലിനിക്കിൽ ആക്കിയ ശേഷം പിൻവാതിലിലൂടെ കുട്ടി പുറത്ത് കടന്നു.
ബസ്സിലും തുടർന്ന് ദുബൈ മെട്രോയിലും കയറി കുട്ടി സ്കൂളിലെത്തി. അവിടെ വെച്ച് നാട്ടുകാർ റിതികയെ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്. കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും കുടുംബം നന്ദി പറഞ്ഞു.