പ്രൈം വോളിബോള്‍ ലീഗ് : കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ വീഴ്ത്തി ബെംഗളൂരു ടോര്‍പിഡോസ്
			    	    പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് മൂന്നാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പിഡോസിനോട് കൊച്ചി തോറ്റു. ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി പിണഞ്ഞത്. സ്കോര്‍: 15-13, 15-17, 9-15, 12-15. ബെംഗളൂരു വിജയക്കുതിപ്പ് തുടര്‍ന്നു. മാറ്റ് വെസ്റ്റാണ് കളിയിലെ താരം. ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് ജയിക്കാനായത്. തകര്‍പ്പന്‍ തുടക്കമായിരുന്നു കൊച്ചിയുടേത്. സി.കെ അഭിഷേകിന്റെ മിന്നുന്ന ആക്രമണ നീക്കങ്ങളാണ് ആദ്യ സെറ്റുകളിൽ കൊച്ചിക്ക് ഗുണമായത്.
എന്നാൽ സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെ ബാംഗ്ളൂർ തിരിച്ചെത്തി. ക്യാപ്റ്റനും സെറ്ററുമായ മാത്യു വെസ്റ്റ് സഹതാരങ്ങള്‍ക്ക് മികച്ച രീതിയില്‍ അവസരമൊരുക്കിയതോടെ കളി ബെംഗളൂരുവിന് അനുകൂലമായി. നിതിന്‍ മന്‍ഹാസാണ് ബംഗളൂരു ബ്ലോക്കര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത് നിതിനായിരുന്നു. ഇതിനിടെ തന്ത്രപരമായ റിവ്യൂവിലൂടെ കൊച്ചി കളി കൈവിടാതെ സൂക്ഷിച്ചു.
എറിന് വര്‍ഗീസായിരുന്നു കൊച്ചിയുടെ ആയുധം. പക്ഷേ, ജോയെല്‍ ബെഞ്ചമിനും യാലെന്‍ പെന്റോസും ബെംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കൊച്ചി സമ്മര്‍ദത്തിലായി. ഇതിനിടെ സെറ്റര്‍ ബയ്റണ്‍ പരുക്കേറ്റ് മടങ്ങിയത് കൊച്ചിയുടെ താളം തെറ്റിച്ചു. പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല. കൊച്ചിയുടെ തളര്‍ച്ച മുതലാക്കി ടോര്‍പ്പിഡോസ് ആഞ്ഞടിച്ചു. പെന്റോസായിരുന്നു ആക്രമണകാരി. മറുവശത്ത് കൊച്ചി പിഴവുകള്‍ നിരന്തം വരുത്താനും തുടങ്ങി. ബെംഗളൂരു ആക്രമണനിരയില്‍ സേതു കൂടി ചേര്‍ന്നതോടെ കളി ഏകപക്ഷീയമായി മാറുകയായിരുന്നു.
			    					        
								    
								    
								       
								       










