ഉപനായകനായി സഞ്ജു ഇറങ്ങി; ഗില്ലിന് അര്‍ധസെഞ്ചുറി, സിംബാബ്വേയ്ക്ക് 183 റണ്‍സ് വിജയലക്ഷ്യം

ഹരാരെ: സിംബാബ്വേയ്ക്കെതിരായ മൂന്നാം ടി20 യില്‍ 183 റണ്‍സ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. നിശ്ചിത 20-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു.
അർധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാൻ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ ജേഴ്സിയില്‍ ഇറങ്ങി. ശുഭ്മാൻ ഗില്‍ ഇന്ത്യയെ നയിക്കുമ്ബോള്‍ ഉപനായകനായിട്ടാണ് സഞ്ജു ടീമിലുള്ളത്.
യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. സിംബാബ്വേ ബോളർമാരെ അടിച്ചുകളിച്ച ഇരുവരും ആദ്യ മൂന്ന് ഓവറില്‍ തന്നെ ടീം സ്കോർ 40 കടത്തി. എന്നാല്‍ പവർപ്ലവേയിലെ ശേഷിക്കുന്ന ഓവറുകള്‍ നന്നായി പന്തെറിഞ്ഞ സിംബാബ്വേ ബോളർമാർ ഉഗ്രൻ തിരിച്ചുവരവ് നടത്തി. ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.
ടീം സ്കോർ 67-ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ലോകകപ്പിനുശേഷം ടീമിലെത്തിയ ജയ്സ്വാളാണ് പുറത്തായത്. 27 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത താരത്തെ സിക്കന്ദർ റാസയാണ് മടക്കിയത്. പിന്നാലെയെത്തിയ അഭിഷേക് ശർമ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരം സെഞ്ചുറി പ്രകടനത്തോടെ തിളങ്ങിയ അഭിഷേകിന് ഇക്കുറി പത്ത് റണ്‍സ് മാത്രമാണ് നേടാനായത്. വീണ്ടും സിക്കന്ദർ റാസയാണ് വിക്കറ്റെടുത്തത്.
ശേഷം ക്രീസിലൊന്നിച്ച നായകൻ ശുഭ്മാൻ ഗില്ലും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യൻ സ്കോർ ഉയർത്തി. 13-ാം ഓവറില്‍ 19 റണ്‍സ് കണ്ടെത്തിയ ഇരുവരും ടീം സ്കോർ നൂറ് കടത്തി. പിന്നാലെ ഗില്‍ അർധസെഞ്ചുറിയും തികച്ചു. 15-ഓവർ അവസാനിക്കുമ്ബോള്‍ 127-2 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടങ്ങോട്ട് ഗില്ലും ഗെയ്ക്വാദും തകർത്തടിച്ചു. 17-ാം ഓവറില്‍ 18 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ടീം സ്കോർ 153 ല്‍ നില്‍ക്കേ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 49 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 66 റണ്‍സാണ് താരമെടുത്തത്. പിന്നീട് സ്കോറുയർത്തിയ ഗെയ്ക്വാദ് അർധസെഞ്ചുറിക്കരികെ വീണു. 28 പന്തില്‍ നിന്ന് 49 റണ്‍സെടുത്താണ് ഗെയ്ക്വാദ് മടങ്ങിയത്. സഞ്ജു ഏഴ് പന്തില്‍ നിന്ന് 12 റണ്‍സെടുത്തു. ഒടുക്കം നാല് വിക്കറ്റ് നഷ്ടത്തില്‍ 182 ന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.
സിംബാബ്വേക്കായി സികക്ന്ദർ റാസയും ബ്ലെസ്സിങ് മുസർഡബാനിയും രണ്ട് വീതം വിക്കറ്റെടുത്തു.