മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്ലിയെയും; മനസ്സ് തുറന്ന് സഞ്ജു
ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക മത്സരത്തില്‍ വിൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തി സെമിയിൽ എത്തിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസ് നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായാകമായത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ പുരസ്കാരവും താരത്തെ തേടി വന്നു.
“ഇങ്ങനെ ഒരു പ്രത്യേക ഇന്നിങ്സ് കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ടീം എനിക്ക് തന്ന റോളിൽ മാത്രം ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഓരോ പന്തും ശ്രദ്ധയോടെ ആണ് നേരിട്ടത്. ഇത് എന്റെ ജീവിതത്തിലെ മറക്കാൻ ആകാത്ത ദിവസങ്ങളിൽ ഒന്നാണ്” എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്.
സ്കോർ പിന്തുടർന്ന് ജയിക്കുന്ന മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ എങ്ങനയെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് ഞാൻ കണ്ടു പഠിച്ചിരുന്നു. ആ പാഠങ്ങളാണ് ഈ മത്സരത്തിൽ പ്രയോഗിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഏകദേശം 50-60 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, പക്ഷേ നൂറിലധികം മത്സരങ്ങൾ പുറത്തിരുന്ന് കണ്ടിട്ടുണ്ട്. മികച്ച താരങ്ങൾ മത്സരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കളി മാറ്റുന്ന രീതി ഞാൻ ശ്രദ്ധിച്ചു. ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്തപ്പോൾ വലിയ സ്കോർ ലക്ഷ്യമിട്ടാണ് ഞാൻ ബാറ്റിങ് തുടങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ തുടക്കത്തിലേ വിക്കറ്റുകൾ വീഴുമ്പോൾ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഞാൻ ശ്രദ്ധിച്ചത്,” സഞ്ജു വ്യക്തമാക്കി.








