20 രൂപയ്ക്ക് വേണ്ടി 22 വർഷത്തെ നിയമപോരാട്ടം, ഒടുവിൽ നീതി

ട്രെയിൻ ടിക്കറ്റിന് 20 രൂപ അമിതമായി ഈടാക്കിയതിന് ഇന്ത്യൻ റെയിൽവേക്കെതിരെ യു.പി മഥുര സ്വദേശി തുംഗ നൽകിയ പരാതി 22 വർഷങ്ങൾ നീണ്ട് നിന്നു. അദ്ദേഹം നടത്തിയ നിയമപോരാട്ടത്തിന് ഇപ്പോൾ ഒടുവിൽ നീതി ലഭിച്ചു.
1999 ൽ നടന്ന സംഭവത്തിൽ മഥുര ജില്ലാ ഉപഭോക്തൃ കോടതിയിൽനിന്ന് 66 കാരനായ തുംഗനാഥിന് കഴിഞ്ഞ ആഴ്ചയാണ് നീതി ലഭ്യമായത്. അധികമായി തുക ഈടാക്കിയ 20 രൂപ 1999 മുതൽ പ്രതിവർഷം പലിശയോട് കൂടി ഒരുമാസത്തിനുള്ളിൽ നൽകാൻ കോടതി വിധിച്ചു. ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 15 ശതമാനം പലിശനിരക്ക് ഉയർത്തുമെന്നും കോടതി അറിയിച്ചു. ഇത്രയും കാലത്തെ നിയമപോരാട്ടത്തിനുണ്ടായ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾക്ക് നഷ്ടപരിഹാരമായി 15,000 രൂപ അധികമായി നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
1999 ഡിസംബർ 25ന് സുഹൃത്തിനൊപ്പം അഭിഭാഷകനായ തുംഗനാഥ് ചതുര്‍വേദി മഥുര കൺട്രോൾമെന്റ് മെട്രോ സ്റ്റേഷനിൽ നിന്ന് മുറാദാബാദിലേക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് 20 രൂപ അധികമായി ഈടാക്കിയത്. 100 രൂപ നൽകി ടിക്കറ്റ് ആവശ്യപ്പെട്ട തുംഗനാഥിന് അക്കൗണ്ടിലുണ്ടായിരുന്ന ക്ലാർക്ക് ടിക്കറ്റിന്റെ വിലയായ 70 രൂപ എടുത്ത 30 രൂപ ബാക്കി നൽകുന്നതിന് പകരം 10 രൂപ മാത്രമാണ് നൽകിയത്. ഇക്കാര്യം തുംഗനാഥ് ക്ലർക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അയാൾ കൃത്യമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതോടെ തുംഗനാഥ് നോർത്ത് ഈസ്റ്റ് ടിക്കറ്റ്, മഥുര കാന്റ് സ്റ്റേഷൻ മാസ്റ്റർ, ബുക്കിംഗ് ക്ലർക്ക് എന്നിവർക്കെതിരെ ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.