ഉയർന്ന ചെലവ്; കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിർത്തിവെച്ച് അമേരിക്ക

അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്ന നടപടികൾ അമേരിക്ക നിർത്തി വച്ചതായി റിപ്പോർട്ടുകൾ. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് വളരെ ഉയർന്ന ചെലവ് ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. നടപടികൾ പൂർണമായി നിർത്താനോ കൂടുതൽ കാലയളവിലേക്കു നീട്ടാനോ സാധ്യതയുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ജനുവരിയിൽ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും എന്നതിന്റെ മുന്നറിയിപ്പായി സൈനിക വിമാനങ്ങളിലായിരുന്നു ഇവരെ തിരിച്ചയച്ചിരുന്നത്.
ഫെബ്രുവരിയിൽ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിൽ ഇറങ്ങിയിരുന്നു. യുഎസ് സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആളുകളെ എത്തിച്ചിരുന്നത്.