എന്തൊരു തള്ളാണിത് സുരേഷ്ഗോപി സാറേ: 70 മില്യൺ പൊങ്കാലയും ജിഡിപിയും ഒക്കെ വല്ല നോർത്തിലും പോയ് പറഞ്ഞാൽ മതി

പൊങ്കാല പ്രമാണിച്ചും നമ്മുടെ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി സാർ കുറച്ച് നല്ല അസ്സൽ തള്ളുകൾ ഇറക്കിയിട്ടുണ്ട്. ലോകത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പൊങ്കാലയെന്ന് സുരേഷ് ഗോപി പറയുന്നു. തിരുവനന്തപുരത്ത് സമരംനടത്തുന്ന ആശാ പ്രവര്‍ത്തകരുടെ സമരവേദി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്കാലയിടുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കഴിഞ്ഞദിവസം സുരേഷ് ഗോപി പൊങ്കാല കിറ്റ് നല്‍കിയിരുന്നു.
‘നമുക്ക് ഒരുപാട് അഹിതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, മിക്കവാറും സംസ്ഥാനങ്ങളിലുണ്ട്. പഞ്ചാബിനെ വേണം ആദ്യം രക്ഷപ്പെടുത്തിയെടുക്കാന്‍. ഏതുവഴിക്കാണ് ഈ അപകടംവരുന്നതെന്ന് അറിഞ്ഞൂടേ? ദുഷ്ടലാക്കോടെ യുവത്വത്തേയും അതുവഴി ഭാരതത്തേയും നശിപ്പിക്കാനുള്ള ഉദ്ദേശത്തെ കത്തിച്ചുകളയാനുള്ള പ്രാര്‍ഥനയായിരിക്കണം പൊങ്കാല’,എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതിലൊന്നും ഒരു തെറ്റുമില്ല. നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ വരുന്നവരെ ഇല്ലാതാക്കുക തന്നെ വേണം. അത് പ്രാര്ഥിച്ചല്ല നേടേണ്ടത്, പ്രവർത്തിച്ചാണ് എന്ന് പറഞ്ഞെങ്കിൽ ഒന്നൂടെ നന്നായേനെ.
അടുത്തതായി സുരേഷ്ഗോപി സാർ പറയുന്നത് പൊങ്കാല ഇടാൻ വന്നവരുടെയും, ആകെ പൊങ്കാല ഇട്ടവരുടെയും ഞെട്ടിക്കുന്ന കണക്കുകളാണ്. ആകെ ’70 മില്യണ്‍ പൊങ്കാല ഇടുന്നു എന്നാണ് കണക്ക്. എന്നാൽ അത് പൂര്‍ണ്ണമല്ല. എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്. എത്ര ആയിരം അടുപ്പാണെന്ന് നിങ്ങള്‍ പറയൂ. നിങ്ങള്‍ പറഞ്ഞാല്‍ തള്ളാവില്ല, ഞാന്‍ പറഞ്ഞാല്‍ തള്ളായിപ്പോവും. കാരണം, ഞാന്‍ കേരളത്തില്നിന്നാണത് പറയുന്നത്.
എത്രകോടി ആളുകളാണ് മഹാകുംഭമേളയില്‍ വന്നത്. അവർ ദിവ്യസ്നാനത്തിനു വേണ്ടി വന്നതാണ്. അവര്‍ക്ക് 60 ദിവസം തികഞ്ഞില്ല എന്നാണ് പറയുന്നത്. അറുപതോ, എഴുപതോ കോടി ആളുകൾ വന്നാല്‍ ഒരുദിവസം 1000 രൂപവെച്ച് ചെലവാക്കാതിരിക്കാന്‍ പറ്റുമോ? അവിടെത്തെ തുഴച്ചില്‍ നടത്തുന്നവര്‍ എത്രകോടിയാണ് സമ്പാദിച്ചത്? 30 കോടിയാണ് സമ്പാദിച്ചത്. ഇതൊക്കെ ഏത് സര്‍ക്കാരിന് കൊടുക്കാന്‍ പറ്റും? അങ്ങനെയൊരു ഭക്തസമൂഹം വന്ന് യു.പിയുടെ ജി.ഡി.പി. ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, അത് രാജ്യത്തിന്റെ ജി.ഡി.പിയിലേക്കാണ് വന്നുചേരുന്നത്. രാജ്യത്തെ വിവിധ മതക്കാര്‍, ആചാരക്കാര്‍ അവരെല്ലാം ആ ചോറുണ്ണാന്‍ പോവുകയാണ്. അതിനെ നിന്ദിക്കുന്നവരുടെ ഡിഎന്‍എയിലെങ്കിലും ഇത്തിരി ലജ്ജവേണം. ഇതെല്ലാം പ്രാര്‍ഥനയാണ്, പൊങ്കാലയും പ്രാര്‍ഥനയാണ്’, എന്നും സുരേഷ്ഗോപി പറയുന്നു.
ഈ 60 ദിവസം കുംഭമേള എന്നത് ഏതു കണക്കാണ്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടന്നത്. അത് നോക്കിയാൽ അറിയാം എത്ര ദിവസം ഉണ്ടായിരുന്നു എന്നത്. ഈ ഭക്തർ കാണിക്ക ഇടുന്ന, അല്ലെങ്കിൽ ചെലവാക്കുന്ന തുകയെല്ലാം രാജ്യത്തിൻറെ ജിഡിപി വർധിപ്പിക്കും എന്നതും പുതിയ അറിവാണ്.
ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് നമ്മൾ ബലിയിടുമ്പോളും, കർക്കടകവാവിന് അമ്പലങ്ങളിൽ പോയി ബാലീ ഇടുമ്പോളുമെല്ലാം നമ്മുടെ ജിഡിപി ഇങ്ങനെ കേറിക്കൊണ്ടിരിക്കുകയാണ്.
പിന്നെ സാർ പറഞ്ഞ 70 മില്യൺ ആളുകളുടെ പൊങ്കാല. ഇനി ആളുകളുടെ എണ്ണമല്ല പൊങ്കാലയുടെ എണ്ണമായാലും അതങ്ങ് ശരിയാകുന്നില്ല. കേരളത്തിൽ ആകെയുള്ളത് എതാണ്ട് മൂന്നരക്കോടി ജനങ്ങളാണ്. വോട്ടവകാശമുള്ളവർ രണ്ടേ മുക്കാൽ കോടിയാണ്. അതിൽ ഹിന്ദുക്കൾ എത്രയെന്ന് കണക്ക് കൂട്ടി നോക്കുക. ഇനി അന്യമതസ്ഥരും പൊങ്കാല ഇടുന്നു എന്ന് തന്നെ കരുതുക. ഈ 70 മില്ലിയൻ എന്നത് ഏഴുകോടിയാണ്. ഏതു കണക്കിലാണ് സുരേഷ് ഗോപി സാർ ഈ മാരകമായ തള്ള് നടത്തുന്നത്. കൊച്ചുകുഞ്ഞുങ്ങൾ അടക്കം മൊത്തം കേരളീയർ രണ്ടു തവണ പൊങ്കാലയിട്ടാലും, വിദേശത്തുള്ളവർ ഫ്ളൈറ് പിടിച്ച് വന്നു പൊങ്കാല ഇട്ടാലും സഹമന്ത്രി പറഞ്ഞ കണക്ക് ഒരുകാലത്തും ശരിയാകില്ല.
ആവശ്യമുള്ള കാര്യങ്ങളിൽ ആരെയെങ്കിലും കേന്ദ്രമന്ത്രി എന്ന നിലയിൽ സഹായിക്കാൻ സുരേഷ്ഗോപി സാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. പൊങ്കാലയും തൃശൂർ പൂരവും പെരുന്നാളും മാത്രമല്ല ഈ നാടിന് വേണ്ടത് എന്നുകൂടി സാർ ഇടക്കിക്കെ ഓർമ്മിക്കണം.