ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിന്റെ റിമാൻഡ് കാലാവധി നീട്ടി
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്ത്, ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ശക്തമായി പ്രതിഷേധിച്ചു. വിലങ്ങില്ലാതെയാണ് വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.
കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം പ്രൊഡക്ഷൻ വാറൻ്റ് സമർപ്പിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധന നടത്തുന്നതിനാണ് പത്മകുമാറിനെ എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങുന്നത്. പോറ്റി സർക്കാരിനെയും സമീപിച്ചിരുന്നുവെന്ന പത്മകുമാറിൻ്റെ മൊഴിയിലും അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തും.













