അര്‍ജുനായുള്ള തെരച്ചിലിനിടെ മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും.

ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തെരച്ചിലിനിടെ മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹൈവേ ഇന്ന് തുറന്നുകൊടുക്കാനാണ് സാധ്യത. പുഴയോരത്ത് അടുത്ത 15 ദിവസം ആര്‍മിയും നാവികസേനയും പരിശോധന നടത്തും. ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നതിന്റെ തൊട്ടടുത്ത് നിന്നാണ് ടാങ്കര്‍ എടുത്ത് മാറ്റിയതെന്ന് അപകടത്തിന്റെ ദൃക്സാക്ഷി അഭിലാഷ് പറഞ്ഞു. മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചിലുണ്ടായത്. തങ്ങളുടെ ലോറി മാറ്റിയ ശേഷമാണ് മൂന്നാമതായി വലിയ ശക്തിയില്‍ മണ്ണിടിഞ്ഞത്. ആര്‍മി ലൊക്കേറ്റ് ചെയ്ത ഭാഗത്ത് തന്നെ ലോറിയുണ്ടാകാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.
ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്. നേരത്തെ അര്‍ജുന്റെ മൊബൈല്‍സിഗ്നല്‍ ലഭിച്ച അതേഭാഗത്താണ് ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതല്‍ ആഴത്തില്‍ തിരച്ചില്‍ നടത്തിവരികയാണ്. അതിനിടെ അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വിഷയത്തില്‍ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു. പ്രതീക്ഷയില്‍ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹർജിയില്‍ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്.
വിഷയത്തില്‍ കർണാടക ഹൈക്കോടതിയെ ഉടൻ സമീപിക്കാനും കോടതി നിർദേശിച്ചു. വിഷയം ഉടനടി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നല്കി. ഷിരൂരില്‍ സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേ സമയം, അർജുനായുള്ള തെരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്.