ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയും കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് ദിവ്യ എത്തിയത്. നേരത്തെ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി.
ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ല എന്നുമായിരുന്നു പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ക്യൂ ആര് കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്.