സഹപ്രവര്‍ത്തകയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലില്‍ തള്ളി; പ്രണയപ്പകയിൽ കൊല, യുവാവ് അറസ്റ്റില്‍
സഹപ്രവര്‍ത്തകയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിലേക്ക് തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.
ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായിരുന്ന മുപ്പത് വയസ്സുള്ള മിങ്കി ശര്‍മ്മ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാന്‍ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ തര്‍ക്കമുണ്ടാകുകയും വേര്‍പിരിയുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പലതവണ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ജനുവരി 24ന് കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ച് മിങ്കിയെ ആക്രമിച്ച വിനയ് യുവതിയെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തി. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു.
തല അറുത്തെടുത്ത് മറ്റൊരു ചാക്കിലാണ് വിനയ് സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കനാലിലേക്ക് ഒരു ചാക്ക് തള്ളി. ചാക്കിലാക്കിയ മറ്റൊരു ഭാഗം യമുനയിലേക്ക് എറിയാനെത്തിയെങ്കിലും പാലത്തില്‍ ചാക്ക് വച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.













