ഭാരത് ടാക്സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്
രാജ്യത്ത് പൊതുമേഖലയിലെ ഓണ്‍ലൈന്‍ ടാക്സി സംവിധാനമായ ഭാരത് ടാക്സി ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡല്‍ഹിയിലാണ് ആദ്യഘട്ടത്തില്‍ ടാക്സി സര്‍വീസ് വരുന്നത്. ഒല, ഊബര്‍ റാപിഡോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയിലേക്കാണ് ഭാരത് ടാക്സി കടന്നുവരുന്നത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്സി’ പ്രവർത്തിക്കുക.
ആപ്പ് സഹകര്‍ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് പദ്ധതിയ്ക്ക് പിന്നില്‍ ഉള്ളത്. കാറുകള്‍, ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ എന്നിവയുടെ എല്ലാം സേവനം ഭാരത് ടാക്സിയില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും അവരുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്ഥലങ്ങള്‍ നല്‍കാനും ഒരു റൈഡ് തിരഞ്ഞെടുക്കാനും തത്സമയം അവരുടെ യാത്ര ട്രാക്ക് ചെയ്യാനും കഴിയും.
ഉപയോക്തൃ-സൗഹൃദ മൊബൈല്‍ ബുക്കിംഗ്, സുതാര്യമായ നിരക്ക് ഘടന, തത്സമയ വാഹന ട്രാക്കിങ്, ബഹുഭാഷാ ഇന്റര്‍ഫേസ്, 24 x 7 ഉപഭോക്തൃ പിന്തുണ എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി പോലീസുമായും മറ്റ് ഏജന്‍സികളുമായും സംയോജനം, യോഗ്യരായ ഡ്രൈവര്‍മാര്‍, റൈഡ് വിശദാംശങ്ങള്‍ പങ്കിടാനുള്ള കഴിവ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ആപ്പില്‍ ഉള്‍പ്പെടുന്നു.
ഭാരത് ടാക്സി സംവിധാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് ടാക്സി ആപ്പില്‍ ഇതുവരെ 56,000 ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഡല്‍ഹിയില്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.













