ബസില്‍ പ്രസവം; 19 കാരിയും യുവാവും ചേര്‍ന്ന് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലെറിഞ്ഞു

മഹാരാഷ്ട്രയിൽ ഓടികൊണ്ടിരുന്ന ഒരു ബസില്‍ വച്ച് പ്രസവിച്ച 19 കാരിയും ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവും കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലേക്ക് എറിഞ്ഞു. കുട്ടി തല്‍ക്ഷണം മരിച്ചു. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവാവും യുവതിയുമാണ് കുട്ടിയെ പ്രസവിച്ച ഉടനെത്തന്നെ കൊലപ്പെടുത്തിയത്. റിതിക ധിരെ എന്ന യുവതിയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവുമാണ് കൃത്യം നടത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവതി യാത്ര മദ്ധ്യേ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നാലെ ഇരുവരും കുട്ടിയെ തുണിയിൽ പൊതിഞ്ഞ് പുറത്തേയ്ക്ക് എറിയുകയായിരുന്നു. എന്തോ എറിയുന്നത് പോലെ തോന്നിയ ഡ്രൈവർ ഇവരോട് കാര്യം തിരക്കിയിരുന്നു. യാത്രയെ തുടർന്ന് ഭാര്യയ്ക്ക് ക്ഷീണം അനുഭവപ്പെട്ടതിനാൽ ജനലിലൂടെ ഛർദ്ദിച്ചതാണെന്ന് യുവാവ് പറയുകയും ചെയ്തു.
എന്നാൽ കുട്ടിയെ ബസിൽ നിന്നും എറിയുന്നത് കണ്ട പ്രദേശവാസി ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി ഇവരെ പിടികൂടി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ വിവാഹിതരാണെന്ന് പറഞ്ഞെങ്കിലും ഇത് തെളിയിക്കുന്ന രേഖകള്‍ ഒന്നും സമര്‍പ്പിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്.