കാറിലെത്തിയ അജ്ഞാത സംഘത്തിൻറെ വെടിവെപ്പ്; തെലങ്കാനയില്‍ സിപിഐ നേതാവ് കൊല്ലപ്പെട്ടു

പ്രഭാത സവാരിക്കിടെ കാറിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് തെലങ്കാന സിപിഐ നേതാവ് കൊല്ലപ്പെട്ടു. വെടിവെച്ചതാരാണെന്നതില് വ്യക്തതയില്ല. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കെ ചന്തു നായികിന്റെ കൊപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങള്‍. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി. കാറില്‍ എത്തിയ അക്രമികളാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം നായിക്കിന് നേരെ വെടിയുതിര്‍ത്തത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു.
7 മണിയോടെ ഒരു പാര്‍ക്കില്‍ നടക്കാന്‍ പോയപ്പോഴാണ് വെടിയേറ്റത്. നിരവധി റൌണ്ട് വെടിയുതിര്‍ത്തു എന്നും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നുമാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറയുന്നത്. അക്രമികള്‍ അപ്പോള്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനായി പത്ത് പേരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ചന്തു നായിക് 2022ല്‍ എല്‍ ബി നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.