ഇറാൻറെ പരമോന്നത നേതാവ് ഖമനേയിയെ വധിക്കാൻ നീക്കം; അമേരിക്കയും ഇസ്രായേലും ചേർന്ന് പദ്ധതിയിട്ടെന്ന് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാനും, അങ്ങനെ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനെ അസ്ഥിരപ്പെടുത്താനും അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള വിദേശ എതിരാളികൾ ശ്രമിച്ചതായി ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയം അവകാശപ്പെടുന്നു.
“ശത്രുക്കൾ പരമോന്നത നേതാവിനെ ലക്ഷ്യം വയ്ക്കാൻ ശ്രമിക്കുന്നു, ചിലപ്പോൾ വധശ്രമങ്ങളിലൂടെയും, ചിലപ്പോൾ ശത്രുതാപരമായ ആക്രമണങ്ങളിലൂടെയും,” എന്ന് ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് മുന്നറിയിപ്പ് നൽകിയതായി രാജ്യത്തെ ഐഎസ്എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
1989 മുതൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ പരമോന്നത നേതാവായി സേവനമനുഷ്ഠിക്കുന്ന ആളാണ് ആയത്തുള്ള അലി ഖമനയി. ഇറാൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ പരമോന്നത നേതാവാണ് അലി ഖമനയി.
പുരോഹിതൻ എന്നതിനൊപ്പം രാഷ്ട്രീയക്കാരനുമാണ് ഖമനയി. ഇറാൻ്റെ രാഷ്ട്രീയ-സൈനിക-നയതന്ത്ര തീരുമാനങ്ങളിലെ അവസാന വാക്കും അദ്ദേഹത്തിന്റെതാണ്. ഇറാൻ്റെ പ്രോക്സി സംഘടനകളെന്ന് അറിയപ്പെടുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ എന്നീ സായുധസംഘടകളെ രഹസ്യമായി നിയന്ത്രിക്കുന്നതും ഖമനയി ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സംഘടനകൾക്ക് ഇറാൻ വലിയ രീതിയിൽ തന്ന്നെ ആയുധങ്ങളും പിന്തുണയും കൊടുക്കുന്നുണ്ട്.
അതുകൊണ്ട് മാത്രമാണ് ഈ സംഘടനകൾ ദീർഘകാലമായിട്ടും ഇസ്രയേലിനെ വെല്ലുവിളിച്ച് കൊണ്ട് പോരാട്ടം നടത്താൻ ഇറങ്ങുന്നത്. അതിനാൽ തന്നെ ഖമനയിയെ ഇല്ലാതാക്കുക എന്നത് ഇസ്രയേലിൻ്റെ വളരെക്കാലമായിട്ടുള്ള ലക്ഷ്യങ്ങളിൽ പ്രധാനമായ ഒന്നാണ്.
ഇറാൻ ഒരു ഇസ്ലാമിക രാജ്യമായി കെട്ടുറപ്പോടെ നിലനിൽക്കുന്നതിന്റെ പിന്നിലെ ശക്തിയും അയത്തൊള്ള അലി ഖമനയി തന്നെയാണ്. ഇറാൻ്റെ സൈന്യത്തെയും രാഷ്ട്രീയ നേതൃത്വത്തെയും ഒരേപോലെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. അങ്ങനെയുള്ള ഖമനയിയെ ഇല്ലാതാക്കാൻ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തിയ നീക്കങ്ങളുടെ വിവരങ്ങളാണ് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാൻ്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് ഇപ്പോൾ നടത്തിയ ഈ പരാമർശം ശ്രദ്ധേയമായി മാറുകയാണ്.
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെക്കുറിച്ചാണോ ഈ പരാമർശമെന്ന് വ്യക്തമല്ല. എന്നാൽ വിദേശ ഗൂഢാലോചനകൾ പരമോന്നത നേതാവിന് നേരെ പലപ്പോഴും നടക്കുന്നുണ്ട് എന്ന് തന്നെയാണ് ഇറാനിയൻ ഉദ്യോഗസ്ഥരുടെ ആരോപണം. കഴിഞ്ഞ ജൂണിൽ ഇസ്രായേലും ഇറാനും തമ്മിൽ 12 ദിവസത്തെ സംഘർഷം നടക്കുന്നതിനു മുൻപ് ഇങ്ങനെയുള്ള വധശ്രമങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അതിനു ശേഷം ഖമനയിയുടെ ജീവന് നേരെയുള്ള ഭീഷണി വർധിച്ചിരിക്കുകയാണ് എന്നാണ് ഇറാന്റെ വാദം. ഇസ്രയേലിനെയും അമേരിക്കയെയും പ്രതി സ്ഥാനത്ത് നിർത്തിക്കൊണ്ട് തന്നെയായിരുന്നു ഇറാന്റെ ഈ പ്രസ്താവനയും.
ഈ വർഷം ആദ്യം നടന്ന ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും അവരുടെ താമസ സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളെ ഒരു ഘട്ടത്തിൽ അമേരിക്കയും ആക്രമിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുക എന്നത് വളരെ എളുപ്പമുള്ള ലക്ഷ്യം ആണെന്നും എന്നാൽ അത് ഉടനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് ആ സമയത്ത് പറഞ്ഞിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ മരണത്തിൽ നിന്ന് ഒരിക്കൽ രക്ഷിച്ചത് താനാണെന്ന് പിന്നീട് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഖമനയിയെ ലക്ഷ്യം വെച്ചുള്ള മറ്റു പദ്ധതികളും നടക്കുന്നുണ്ട് എന്ന് അന്ന് തന്നെ പല റിപ്പോർട്ടുകളും വന്നിരുന്നു. ഖമനയിയുടെ സുരക്ഷാ ഭടന്മാരുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തത് , കൃത്യമായി ലൊക്കേഷൻ കണ്ടെത്തിയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്.
അതിന് ശേഷം ഫോൺ പോലും ഉപേക്ഷിച്ച് ബോഡി ഗാർഡ്സിൻ്റെ പിൻബലമില്ലാതെ ഖമനയി ബങ്കറുകളിൽ അഭയം തേടുകയായിരുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. അതെ സമയം, സംഘർഷ സമയത്ത് ഇറാന്റെ പരമോന്നത നേതാവിനെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതി കാരണം, ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാക്കുമെന്ന ആശങ്കയിൽ അമേരിക്കൻ പ്രസിഡന്റ് ആ നീക്കം തടയുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇറാൻ്റെ ഫോർഡോ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് തകർക്കാൻ ഇസ്രായേലിനു പറ്റാത്തത് കൊണ്ടാണ് അമേരിക്ക ആക്രമണം നടത്താൻ എത്തിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഖത്തറിലെ അമേരിക്കൻ സേന താവളത്തിലേക്ക് ഇറാൻ മിസൈൽ തൊടുത്തിരുന്നു. യുദ്ധം തുടർന്ന് പോയാൽ സാഹചര്യം വഷളാകുമെന്ന് മനസ്സിലായ ട്രംപ് പിന്നീട് ഇസ്രയേലിനോട് ആക്രമണം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കയും ഖമനേയിയെ ലക്ഷ്യം വെച്ചിരുന്നോ എന്നും ഇറാൻ ഇന്റലിജൻസ് സംശയിക്കുന്നുണ്ട്.
എന്തായാലും അയത്തൊള്ള അലി ഖാമനേയിക്ക് ഒരു പോറൽ പോലും സംഭവിക്കരുതെന്ന് ഉറച്ച തീരുമാനം എടുത്തു മുന്നോട്ട് പോകുകയ്യ് ഇറാൻ. ഇറാൻ പ്രസിഡന്റും ഇന്റലിജൻസ് ഏജൻസിയും അടക്കം ഇസ്രയേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.













