ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുത്തേക്കില്ല
ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്നാണ് സൂചനകൾ.
ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു.വാർത്താ ഏജൻസിയായ എഎഫ്പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഗസയിൽ തങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഹമാസ് നീക്കം നടത്തുകയാണ്. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും ഹമാസ് നിയമിച്ചു. ഗസയിലെ പുതിയ ഹമാസ് ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധം അവസാനിച്ചാൽ ഗസ ആരാണ് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.
അതിനിടെ, വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ബന്ദികളുടെ മോചനത്തിലും അവ്യക്തത തുടരുന്നു. ഹമാസ് ആവശ്യപ്പെട്ട മർവാൻ ബർഗൗട്ടിയെ മോചിപ്പിക്കാനാവില്ലെന്ന് ഇസ്രായേൽ അറിയിച്ചു. ബർഗൗട്ടി ഭീകരവാദ നേതാവാണെന്നാണ് ഇസ്രയേൽ പറയുന്നത്.













