ഇന്ത്യയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; പാക് ഭീകരരുമായി ഹമാസിന് അടുത്ത ബന്ധമുണ്ടെന്നും ഇസ്രായേൽ
ലോകസമാധാനത്തിന് പൊതുശത്രുവായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. ഹമാസിനെ നിരോധിക്കണമെന്ന് മുന്‍പും ഇസ്രായേൽ പ്രതിരോധ സേന ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയിബയുമായും ഇറാനിയൻ പ്രോക്സികളുമായുമുള്ള ഹമാസിന്റെ വളർന്നു വരുന്ന ബന്ധം ഇന്ത്യക്കും ഇസ്രായേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഇസ്രായേൽ ഉന്നയിക്കുന്നത്.
വിദേശകാര്യ ഉദ്യോഗസ്ഥന് ജറുസലേമില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയെ പരാമര്‍ശിച്ച് ഈ വിഷയം സംസാരിച്ചത്. ‘ഹമാസ് പോലുള്ള സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനും ഭീകരസംഘടനകളായി പ്രഖ്യാപിക്കാനും ഇന്ത്യ പ്രയത്നിക്കണം. കുറച്ച് വർഷങ്ങൾക്ക് മുൻപ് ലഷ്കറെ തയിബയെ ഇസ്രായേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഇതിന് പകരമായി ഇന്ത്യയിൽ നിന്നും സമാനമായ ഒരു നടപടി ഞങ്ങളും പ്രതീക്ഷിക്കുന്നു’എന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞത്. ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ ലഷ്കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
ഇന്ത്യ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍ അത് നല്ല നീക്കമായിരിക്കുമെന്നും നമ്മള് ആരെയാണ് നേരിടുന്നതെന്ന കാര്യത്തില്‍ വ്യക്തമായ ഒരു പ്രസ്താവന ഉണ്ടാവണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസിന്റെ ഒരു പ്രവര്‍ത്തകനും ഇന്ത്യന്‍ മണ്ണില്‍ കാല് കുത്താതിരിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു.
ഹമാസും ലഷ്കറെ തയിബയും തമ്മില്‍ ബന്ധമുണ്ട്. ഹമാസും ഹിസ്ബുള്ളയും ഭീകരാക്രമണങ്ങൾ നടത്താൻ അന്താരാഷ്ട്ര ക്രിമിനൽ പ്രോക്സികളെ ഉപയോഗിക്കുന്നുണ്ട്. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് നൽകുന്ന പിന്തുണയും ധനസഹായവും ഇന്ത്യൻ സർക്കാർ നിർത്തണമെന്നും ഇസ്രയേൽ അഭ്യർത്ഥിച്ചു.
2024-2025 വർഷത്തിൽ ന്യൂഡൽഹി 5 മില്യൺ ഡോളർ ഈ യുഎൻ ഏജൻസിക്ക് സംഭാവന നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് ഭീകരരെ വളര്‍ത്താനും ദുരുപയോഗം ചെയ്യാനും ഏജന്‍സി ശ്രമിക്കുന്നുവെന്നും ഇസ്രയേല്‍ ആരോപിച്ചു.
ഇന്ത്യയ്ക്കും ഇസ്രായേലിനും ഹമാസ് ഒരു പൊതു ശത്രുവാണെന്നും ഔപചാരിക നിരോധനം ശക്തമായ സന്ദേശം നൽകുമെന്നും IDF ന്റെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ശോഷാനി പറയുന്നു.
ഈ വര്‍ഷം മാർച്ച് ആദ്യ വാരം ഇതേ ആവശ്യം ഇസ്രായേൽ ഉന്നയിച്ചിരുന്നു. തീവ്രവാദത്തില്‍ ഇസ്രായേലിന് നിരുപാധിക പിന്തുണ നല്‍കിയിട്ടും, 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ചിട്ടും, അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ ഹമാസിനെ നിരോധിച്ചിട്ടില്ല എന്നാണ് ഇസ്രാഈലിന്റെ പരാതി.
‘കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം’ ആഘോഷിക്കുന്നതിനായി നിരവധി ഹമാസ് നേതാക്കള്‍ പാക് അധീന കശ്മീരില്‍ ഉണ്ടായിരുന്നതാണ് ഭീകര സംഘടനയായി മുദ്ര കുത്താൻ അന്ന് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം. ലഷ്കര്‍-ഇ-തൊയ്ബ , ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഐക്യരാഷ്ട്രസഭ നിരോധിച്ച ഭീകര സംഘടനകളിലെ അംഗങ്ങള്‍ക്കൊപ്പം ഹമാസ് നേതാക്കളും പാക് അധീന കാശ്മീരിലേക്ക് പോയത് ആദ്യമായിട്ടായിരുന്നു.
മുംബൈ ആക്രമണം നടത്തിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കർ ഇ തോയിബയെ ഇസ്രായേല്‍ നിരോധിക്കുന്നത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ്. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഇന്ത്യയും ഹമാസിനെ നിരോധിക്കുമെന്ന് അന്നത്തെ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.












