ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം കൊല്ലപ്പെട്ടു
മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഖദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഖദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സെയ്ഫിന്റെ അഭിഭാഷകൻ ഖാലിദ് അൽ സെയ്ദിയും രാഷ്ട്രീയ ഉപദേശകൻ അബ്ദുല്ല ഉസ്മാനും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെയ്ഫിന്റെ മരണം സ്ഥിരീകരിച്ചത്. എന്നാൽ, മരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ല.
സെയ്ഫിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആയുധധാരികൾ കൊലപ്പെടുത്തി എന്നാണ് ലിബിയൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുഖംമൂടി ധരിച്ച നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറിയാണ് സെയ്ഫിനെ കൊലപ്പെടുത്തിയതെന്ന് ഖദ്ദാഫിയുടെ പൊളിറ്റിക്കൽ സംഘം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഖദ്ദാഫിയുടെ രണ്ടാമത്തെ മകനാണ് 53 വയസ്സുള്ള സെയ്ഫ്. നിലവിൽ സെയ്ഫിന് ലിബിയയിൽ ഔദ്യോഗിക പദവികളൊന്നുമില്ല. പക്ഷെ ഖദ്ദാഫിക്ക് ശേഷം ലിബിയയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
പിതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവിലായിരുന്ന സെയ്ഫ് നാടുകടക്കാൻ ശ്രമിക്കുന്നതിനിടെ 2011ൽ പിടിയിലായി. വർഷങ്ങളോളം സായുധസേനയുടെ തടവിലായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിൽ പെട്ട സെയ്ഫിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2015ൽ ട്രിപ്പളി കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് സെയ്ഫ് ഒളിവിൽ കഴിയുകയായിരുന്നു. 2017ൽ ലിബിയയിൽ നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നു.












