ഇന്ന് ഹിരോഷിമ ദിനം; നടുക്കുന്ന ഓര്‍മ്മയക്ക് ഇന്ന് 78 വയസ്

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ തകര്‍ക്കാൻ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണത്തിന് ഇന്ന് 78 വയസ്. ആണാവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യപത്രമാണ് ഹിരോഷിമ. ഈ ആക്രമണത്തിൻറെ ജീവിക്കുന്ന രക്ഷസാക്ഷികള്‍ ഇന്നും ജപ്പാനിലുണ്ടെന്നതും ഞെട്ടിക്കുന്ന ഒരു കാര്യമാണ്.
1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ”ലിറ്റില്‍ ബോയ്” എന്ന അണുബോംബ് വര്‍ഷിപ്പിച്ചപ്പോള്‍ പൊലിഞ്ഞത് ലക്ഷക്കണക്കിന് ജീവനുകളാണ്. പിന്നീട് ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. മൂന്ന് ദിവസത്തെ ഇടവേളയില്‍ രണ്ടിടത്ത് വര്‍ഷിച്ച അണുബോംബ് മൂലമുള്ള ആണവ വികിരണം തലമുറകളെ ഇന്നും വിടാതെ പിന്തുടരുന്നു. അഞ്ച് ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ അത് ബാധിക്കുന്നുണ്ട്.
ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാര്‍ബര്‍ ജപ്പാൻ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കൻ കപ്പലായ യുഎസ്എസ് അരിസോണ ആക്രമിക്കപ്പെട്ടു. ലോക ശക്തിയാകാൻ നടന്ന കിടമത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ജപ്പാന്റെ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായിട്ടാണ് യുഎസ് ഈ ക്രൂരത കാണിച്ചത്. ജപ്പാനിലെ രണ്ടു നഗരങ്ങളേയും അക്ഷരാര്‍ത്ഥത്തില്‍ ആ ആണവാക്രമണം ഇല്ലാതാക്കിക്കളഞ്ഞു. തുടര്‍ന്ന് ജപ്പാൻ ആഗസ്റ്റ് 15-ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവര്‍ത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു.
അണുവികിരണത്തിന്റെ ദുരന്തം പേറി ജപ്പാനില്‍ ഇന്നും നിരവധി പേര് ജീവിക്കുന്നു. ഇവര്‍ അറിയപ്പെടുന്നത് ‘ഹിബാക്കുഷകള്‍’എന്നാണ്. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിന്റെ ഫലമായി അണുവികിരണത്തിന് ഇരയായ ബാലികയാണ് സഡാക്കോ സസുക്കി. യുദ്ധ വിരുദ്ധതയുടെ പ്രതീകമായി സഡാക്കോ സസൂക്കിയുടെ പേപ്പര്‍ നിര്‍മിതിയായ സഡാക്കോ കൊക്കുകളെ ഉപയോഗിക്കുന്നു. സഡാക്കോ സസുക്കിയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് ഹിരോഷിമയില്‍ അണുബോംബ് പതിക്കുന്നത്. അണുബോംബിന്റെ റേഡിയേഷൻ കാരണം കേവലം പത്ത് വര്‍ഷത്തെ ആയുസ് മാത്രമായിരുന്നു ആ കുട്ടിയ്ക്കുണ്ടായിരുന്നത്.
ലിറ്റില്‍ ബോയിയുടെ പ്രഹരത്തില്‍ ഹിരോഷിമ മുഴുവനായി തകര്‍ന്നടിഞ്ഞു. സ്ഫോടനത്തിന് ശേഷം ബാക്കിയായ ഇൻഡസ്ട്രിയല്‍ പ്രൊമോഷൻ ഹാള്‍ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്. ‘ഹിരോഷിമ പീസ് മെമ്മോറിയല്‍’എന്ന പേരില്‍ സംരക്ഷിക്കപ്പെടുന്ന ഇവിടെ എല്ലാ വര്‍ഷവും ഓഗസ്റ്റ് ആറിന് ജപ്പാണ് ജനത ഒന്നിച്ച് ചേരുന്നു. ഇനിയൊരു ലോകയുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയോടെയാണ് അവിടെ ഒത്തുകൂടുന്നവര്‍ തല കുനിക്കുന്നത്.