ചായക്കടയിലിരുന്ന ആളിന്റെ കൈയില്‍ നിന്ന് 75 ലക്ഷം കവര്‍ന്നു
ചായക്കടയിലിരിക്കുകയായിരുന്ന ആളിന്റെ കൈയിലുള്ള 75 ലക്ഷം രൂപ കാറിലെത്തിയ ഒരു സംഘം കവര്‍ന്നു. മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബംഗളൂരുവില്‍ നിന്നുള്ള ഒരു പ്രൈവറ്റ് ബസ്സിലാണ് മുബാറക്ക് മണ്ണുത്തിയിൽ വന്നത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു.
കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.













