സഖാവ് വി എസ്സിനെ അപമാനിച്ചവരെല്ലാം കുടുങ്ങും; മതതീവ്രചിന്തകൻ ആബിദ് അടിവാരത്തിനെതിരെ കേസെടുത്തു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി സഖാവ് വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തീവ്ര മത ചിന്തകൻ താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ കേസ്. താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ നല്കിയ പരാതിയിലാണ് ഈ നടപടി ഉണ്ടായത് . വിദേശത്തുള്ള ആബിദ് ഫേസ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.
വി എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട, ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അവിടെയും ഡിവൈഎഫ്ഐയുടെ പരാതിയിലായിരുന്നു നടപടി. വി എസിനെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശിയും അധ്യാപകനുമായ അനൂപിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വി എസിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ അധിക്ഷേപിച്ചുകൊണ്ട് ഇയാള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി.
വി എസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നീലേശ്വരം, കുമ്പള ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിഷേധങ്ങളെ തുടർന്ന് ആബിദ് അടിവാരം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇയാളുടെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പോസ്റ്റർ പതിക്കുകയും ചെയ്തിരുന്നു.
ഈ തിങ്കളാഴ്ച വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് സഖാവ വി എസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാ രീതിയിൽ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. ഇതിനെതിരെ സിപിഐഎം നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. കൂടിയാ ഇനം വിഷങ്ങള്‍ക്കെല്ലാം നല്ല ചികിത്സ കൊടുത്ത മണ്ണാണ് കേരളത്തിന്റേതെന്നും ഇവിടുത്തെ മതേതര ഇടത്തെ തകര്‍ത്ത്, വീതം വെച്ചെടുക്കാന്‍ ഒരു വര്‍ഗീയ വിഷകോമരങ്ങള്‍ക്കും സാധിക്കില്ലെന്നുമാണ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞത്.
ഒരു മനുഷ്യായുസ് മുഴുവന്‍ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ആളാണ് വി എസെന്നും അങ്ങനെ ഒരു മനുഷ്യനെ അന്ത്യനാളുകളില്‍ മത മൗലികവാദിയാക്കാന്‍ ശ്രമിക്കുന്ന, മത തീവ്രവാദികളെ നാട് തിരിച്ചറിയുന്നുണ്ട് എന്നുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
സത്യത്തിൽ വിഎസ് മരിച്ചു എന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആഘോഷം ആയിരുന്നു ഒരു കൂട്ടം ആളുകൾ. സാധാരണ ഇങ്ങനെ മരണം ഉണ്ടാകുമ്പോൾ സംഘപരിവാർ അണികൾ ആയിരിക്കും ഇത്തരം വിഷം തുപ്പൽ നടത്തുന്നത്. എന്നാൽ ഇത്തവണ ആ കണക്കുകൂട്ടൽ എല്ലാം തെറ്റിച്ച് കൊണ്ട് ജമാ അത് ഇസ്ലാമിക്കാർ അത് ഏറ്റെടുത്തു.
ഇപ്പോൾ പലരും പറയുന്നത് ആബിദ് അടിവാരം എവിടെയാണ് വി എസിനെ അപമാനിച്ചത്, ആ പോസ്റ്റിൽ അങ്ങനെ ഉണ്ടോ എന്നൊക്കെയാണ്. കൃത്യമായി ആ പോസ്റ്റിൽ ഉണ്ട്. ആ ജൂത പക്ഷെ ഒരു മുസ്ലിം വിരോധി ആയിരുന്നില്ല എന്ന ഒരൊറ്റ വരിയിൽ ഉണ്ട് ആബിദ് അടിവാരത്തിന്റെ ദുഷിച്ച മനസ്സ്. വി എസ് അച്യുതാനന്ദനെ മുസ്ലിം വിരോധി എന്ന് ചാപ്പ കുത്തുന്നത് തന്നെയാണ് ആ പോസ്റ്റ്.
ഒരു പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടണം, എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത കുറേപ്പേർ ഈ നാട്ടിലുണ്ട്. എല്ലാ വർഗ്ഗീയവാദികൾക്ക് എതിരെയും, വർഗ്ഗീയവാദികളായ സമുദായ നേതാക്കൾക്ക് എതിരെയും എക്കാലത്തും സധൈര്യം നിലപാടെടുത്ത കമ്യൂണിസ്റ്റുകാരനാണ് വി എസ് അച്യുതാനന്ദൻ. ഒരു മത ആചാര്യന്റെയും മുന്നിൽ പോയി അദ്ദേഹം ഓച്ഛാനിച്ചു നിന്നിട്ടില്ല. ഒരു മതതീവ്രവാദികൾക്കും വേണ്ടി ഒത്താശ ചെയ്ത് കൊടുത്തിട്ടില്ല. നാലു വോട്ടിനു വേണ്ടി വർഗീയത പറഞ്ഞിട്ടുമില്ല. ആർ എസ എസ, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നിങ്ങനെ എല്ലാവരെയും നിർത്തേണ്ട ഇടത്ത് തന്നെയാണ് വി എസ നിർത്തിയത്. മത വാദികളെയല്ല, പാവപ്പെട്ട മനുഷ്യരെയാണ് അദ്ദേഹം ചേർത്ത് നിർത്തിയത്.
വി എസിനെ അവഹേളിച്ചു എന്നതിന് ഇപ്പോൾ പലർക്കും എതിരെ കേസ് എടുത്തപ്പോൾ, മറ്റൊരു കൂട്ടർ ചോദിക്കുന്നത്, ഉമ്മൻചാണ്ടിയെ അപമാനിച്ച ആളുകൾക്ക് എതിരെ എന്താണ് കേസ് എടുക്കാത്തത് എന്നാണ്. നടൻ വിനായകനെതിരെ എന്താണ് പിണറായിയുടെ പോലീസ് കേസ് എടുക്കാത്തത് എന്നും ചോദിക്കുന്നുണ്ട്.
സഖാവ് വി എസിനെതിരെ പറഞ്ഞതിന്, ഡിവൈഎഫ് ഐ പരാതി കൊടുത്തത് കൊണ്ടാണ് കേസ് എടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചതിൽ ആർക്കെങ്കിലും മനോവിഷമം ഉണ്ടെങ്കിൽ, കാര്യാ കാരണങ്ങൾ സഹിതം കേസ് കൊടുക്കണമായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ ആ സമയത്ത് തന്നെ ചെയ്യണം. അതാണിപ്പോൾ ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നതും.