വിവാദങ്ങൾക്കിടെ ഇന്ന് നിയമസഭാ സമ്മേളനം

വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് നടക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. സ്വർണം കാണാതായതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നേരത്തെ പ്രശ്നം അടിയന്തര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല.
സർവകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസലറെ ഒഴിവാക്കി അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവകലാശാല നിയമഭേദഗതി ബിൽ. മുൻപ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും.