ലോകായുക്ത ഭേദഗതി ബിൽ : ഇന്ന് നിയമസഭയിൽ;

വിവാദമായ ലോകായുക്ത ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും. ലോകായുക്ത ബില്‍ നിയമസഭയിലവതരിപ്പിക്കുമ്പോള്‍ സി പി എമ്മിന്റെയും സി പി ഐയുടെയും അഴിമതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നത് കൂടിയായി അത് മാറപ്പെടും. സി.പി.ഐ മുന്നോട്ട് വച്ച നിർദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരാനാണ് സർക്കാർ നീക്കം. പ്രതിപക്ഷം ബില്ലിനെ എതിർക്കും. ചാൻസലർ സ്ഥാനത്തുള്ള ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബിൽ നാളെ സഭ പരിഗണിക്കും.
സി.പി.ഐ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ബില്ലാണ് ഇന്ന് നിയമസഭയുടെ പരിഗണനയക്ക് വരുന്നത്. ലോകായുക്തയുടെ അധികാരം എടുത്ത്കളയുന്ന ഓര്‍ഡിന്‍സ് സര്‍ക്കാര്‍ പാസാക്കിയപ്പോള്‍ തങ്ങളൊന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച സി പി ഐ ഒടുവില്‍ സി പി എമ്മിന് വഴങ്ങി. ലോകായുക്തയുടെ മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭ അന്തിമ തീരുമാനമെടുക്കും. മന്ത്രിമാർക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറും തീരുമാനമെടുക്കും എന്ന ഭേദഗതിയാണ് പരിഗണനയിൽ ഉള്ളത്. സിപിഐയുടെ നിലപാട് ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരാനാണ് നീക്കം. ബിൽ ഇന്ന് തന്നെ സബ്ജക്ട് കമ്മിറ്റിക്ക് അയക്കും.