റോബിൻ ബസ്സിന് ഫൈൻ അടിച്ച MVD ഉദ്യോഗസ്ഥൻ ഗുണ്ടയെ പോലെ; വ്യക്തിഹത്യയുമായി ഗിരീഷ്..

റോബിൻ ബസുമായി റോഡിൽ ഇറങ്ങി ഷോ കാണിക്കാൻ ഇനി ആവില്ല എന്ന് ഉറപ്പായതോടെ MVD ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുകയാണ് നമ്മുടെ എല്ലാമെല്ലാമായ റോബിൻ ഗിരീഷ്. മതിയായ രേഖകൾ ഇല്ലാതെ ഓടിയ റോബിൻ എന്ന വെറുമൊരു ടൂറിസ്റ്റ് ബസിൽ പരിശോധനക്ക് വരുന്ന MVD ഉദ്യോഗസ്ഥനായ സ്വാതി ജോര്ജിനെ കുറിച്ചാണ് ഗിരീഷ് ഇപ്പോൾ പറയുന്നത്. അദ്ദേഹം വെറുമൊരു ഗുണ്ടയെ പോലെയാണെന്ന് ഗിരീഷ് സാർ പറയുന്നുണ്ട്. ഈ സ്വാതി ജോർജ് പണ്ട് കേരളത്തിൽ നടന്ന ചുംബനസമരത്തിൽ പങ്കെടുത്ത ആളാണെന്നും ഗിരീഷ് സാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ആ സമരത്തിൽ പങ്കെടുത്ത ആൾക്ക് എങ്ങനെ ജോലി കിട്ടി എന്നും മഹാബുദ്ധിശാലിയായ ഗിരീഷ് ചോദിക്കുന്നു. ഇത് കേൾക്കുമ്പോൾ ഒരു സംശയം ഉണ്ട്. ചുംബനസമരത്തിൽ പങ്കെടുത്തവർക്ക് ഏതെങ്കിലും തരത്തിലെ ശിക്ഷ കിട്ടിയിരുന്നോ? അവർക്ക് പഠിച്ച് ടെസ്റ്റ് എഴുതി സർക്കാർ ജോലിയിൽ കേറുന്നതിന് എന്തെങ്കിലും വിലക്ക് ഉണ്ടായിരുന്നോ? ഒന്നും ഉണ്ടായിരുന്നില്ല. ഗിരീഷ് എന്ന മഹാന് വിവരം ഇല്ലാത്തത് മാത്രമാണ് ഇപ്പോളത്തെ പ്രശ്നം.

ഗിരീഷിൻ്റെ അഭ്യാസങ്ങൾ ഈ നാട്ടിൽ നടക്കില്ലെന്ന് വ്യക്തമാക്കുന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും അയാൾ പറയുന്ന ഈ പൊട്ടത്തരങ്ങൾ ഒരു മാധ്യമ പ്രവർത്തകനും ചോദ്യം ചെയ്യുന്നില്ല എന്നതാണ് കഷ്ടം. കുറച്ച് നാൾ കൂടി ഗിരീഷ് ഇങ്ങനെ ചാനലുകൾക്ക് മുന്നിൽ മണ്ടത്തരം വിളമ്പി നടക്കും. പിന്നെ ആരാധകർ കുറയുമ്പോൾ വീട്ടിൽ പോയി ഇരിക്കും. അത്രേയുള്ളൂ കാര്യങ്ങൾ.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ബഹു. കേരള ഹൈക്കോടതി പറഞ്ഞു കഴിഞ്ഞു. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിന് എതിരായി നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ ഈ ഉത്തരവ്. റോബിൻ ഗിരീഷിന്റെ മഹത്തായ പോരാട്ടം ഇവിടെ തീരുകയാണ്. പമ്പയിലേക്ക് പത്ത് ബസ്സും, ഇന്ത്യ ഒട്ടാകെ ആയിരം ബസ്സും ഓടിക്കാൻ ഗിരീഷിന് ഇനി കുറച്ച് കൂടി സമയം വേണ്ടിവരും. കുറേ ബസ്പ്രേമികളും, സ്കൂൾ പിള്ളേരും പറയുന്നത് കേട്ട് തുള്ളിക്കളിച്ച ഗിരീഷിൻറെ നാടകത്തിന് ഇതോടെ കർട്ടൻ വീഴുകയാണ്. ബോധമില്ലാത്ത കുറെ ആരാധകരുടെ പിന്തുണയിൽ, റീൽസ് ഒക്കെ ഇറക്കിയ ഗിരീഷ് ഫാൻസ് ഈ സമൂഹത്തിന് നൽകുന്ന തെറ്റായ ധാരണകൾ എത്രമാത്രം അപകടകരമാണെന്ന് തെളിയിക്കാൻ ഈ സംഭവത്തിന് കഴിഞ്ഞിട്ടുണ്ട്.
റോബിൻ ബസ് കസ്റ്റഡിയിലെടുക്കാൻ കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ചെന്നൊക്കെയാണ് ഈ ഗിരീഷ് പറഞ്ഞിരുന്നത്. അത് കേട്ട് വിശ്വസിക്കാനും കയ്യടിക്കാനും, മുഖ്യമന്ത്രിയെ തെറി വിളിക്കാനുമൊക്കെ ഗിരീഷിൻറെ ഫാൻസ് എന്ന് പറയുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു. ഗിരീഷ് പറഞ്ഞ മറ്റൊരു കാര്യം – “എന്റെ ‘ആരാധകർ’ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ ഫോൺ ഹാങ്ങായി” എന്നാണ്..
എന്തായാലും കുറച്ച് നാൾ മാധ്യമങ്ങളിലും ചർച്ചകളിലും നിറഞ്ഞു നിന്നിരുന്ന വലിയൊരു നുണ ഇതോടെ അവസാനിക്കുകയാണ്. നിയമങ്ങൾ പാലിച്ച് ബസ് ഓടിച്ചാൽ ഗിരീഷിനും, ആ ബസ്സിന്റെ മുതലാളിക്കും കൊള്ളാം. കേരള സർക്കാരിന് പ്രത്യേക വൈരാഗ്യം ഉണ്ടാകാൻ മാത്രം ഗിരീഷ് ഒരു സംഭവമൊന്നുമല്ല. ഒരു ടൂറിസ്റ്റ് ബസ് നടത്തിപ്പുകാരൻ മാത്രമാണ് ഗിരീഷ്. വണ്ടിച്ചെക്ക് കേസും, സ്വന്തം സഹോദരൻ നൽകിയ പരാതിയുമൊക്കെ തീർന്ന് കഴിയുമ്പോൾ, സമയം ഉണ്ടെങ്കിൽ ഗിരീഷ് ആലോചിച്ച് നോക്കുക. ഈ വിഷയത്തിൽ താങ്കൾ പറഞ്ഞുകൂട്ടിയ മണ്ടത്തരങ്ങൾ എന്തെല്ലാമാണെന്ന് അപ്പോൾ മനസ്സിലാകും..