സെന്തില്‍ ബാലാജിയുടെ സഹോദരന് അശോക് കുമാർ കൊച്ചിയില്‍ കസ്റ്റഡിയിൽ

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന് അശോക് കുമാർ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് അശോക് കുമാറിനെയും സഹായികളായ മൂന്ന് പേരെയും ചെന്നൈയില്‍ നിന്നുള്ള ഇഡി സംഘം കസ്റ്റഡിയില്‍ എടുത്തത്. അശോക് കുമാറിനെ ചെന്നൈയിലേക്ക് കൊണ്ടുപോയി. നേരത്തെ ഇഡി സമന്‍സ് അയച്ചിട്ടും അശോക് കുമാർ ഹാജരായിരുന്നില്ല.
ആഗസ്റ്റ് 10ന് അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുള്ള സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. നിരവധി തവണ സമന്‍സ് അയച്ചിട്ടും അശോക് കുമാര്‍ ഹാജരാകത്തതിനെ തുടര്‍ന്നാണ് ഇഡി നിര്‍മ്മലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍മ്മലയ്ക്കും ഇഡി സമന്‍സ് അയച്ചിരുന്നു. സെന്തില്‍ ബാലാജിയുടെയും ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പലവട്ടം റെയ്ഡും അന്വേഷണവും നടത്തിയതിന് ശേഷമായിരുന്നു ഇഡിയുടെ നടപടി. സെന്തില്‍ ബാലാജിക്കെതിരായ അന്വേഷണം നടത്തുന്ന അതേ ഇഡി സംഘം തന്നെയാണ് അശോക് കുമാറിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
സെന്തില്‍ ബാലാജിക്കെതിരായ കുറ്റപത്രം ശനിയാഴ്ചയാണ് ഇഡി സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 3000 പേജുള്ള കുറ്റപത്രമാണ് സെന്തില്‍ ബാലാജിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്.