ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ; വിവിധ വകുപ്പുകളുടെ അവലോകന യോഗം ഇന്ന്
ശബരിമലയിൽ തിരക്ക് സാധാരണ നിലയിലായി. നിലവിൽ 75000 പേർക്കാണ് ശബരിമലയിലേക്ക് പ്രവേശനം ഉള്ളത്. തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് 5000 ത്തിൽ നിന്നും ഉയർത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ശബരിമലയിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി എൻ വാസവൻ സന്നിധാനത്തെത്തി. വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ചു വിവിധ വകുപ്പുകളുടെ അവലോകന യോഗം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 10.30ന് പമ്പയിൽ നടക്കും.
കാനനപാതയിലൂടെ എത്തുന്ന തീർഥാടകരുടെ എണ്ണം ഉയർന്നു. ഇതിൽ പുല്ലുമേട് സത്രം പാതയിലൂടെയാണ് കൂടുതൽ പേർ എത്തുന്നത്. 1246 പേർ വ്യാഴവും 1040 പേർ വെള്ളിയാഴ്ചയും എത്തി. വണ്ടിപ്പെരിയാറിൽ സ്പോട്ട് ബുക്കിങ് സംവിധാനമുള്ളതാണ് ഇൗ പാത കൂടുതൽപേർ തെരഞ്ഞെടുക്കാൻ കാരണം. രാവിലെ 7.30 മുതലാണ് തീർഥാടകരെ കടത്തിവിടുന്നത്. പകൽ ഒന്നു വരെയാണ് പ്രവേശനം. വന്യമൃഗങ്ങൾ റോഡിൽ ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് കാനനപാതയിലൂടെ തീർഥാടകരെ കടത്തിവിടുന്നത്. വനംവകുപ്പിന്റെ സായുധസംഘം സുരക്ഷയ്ക്കുണ്ട്.













