വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍
ആന്ധ്രപ്രദേശിൽ വ്യാജമദ്യക്കേസില്‍ മുന്‍മന്ത്രി അറസ്റ്റിലായി. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജോഗി രമേശ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ജോഗി രമേശിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
ഇബ്രാഹിംപട്ടണത്തിലെ വീട്ടില്‍ നിന്നാണ് എക്സൈസ്, പ്രത്യേക അന്വേഷണ സംഘം, പൊലീസ് എന്നിവരടങ്ങുന്ന സംഘം മുന്‍ മന്ത്രി ജോഗി രമേശിനെ കസ്റ്റഡിയിലെടുത്തത്. രമേശിനെ കൂടാതെ, അദ്ദേഹത്തിന്റെ അടുത്തയാളായ അരേപ്പള്ളി രാമുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ആന്ധ്രയിലെ വ്യാജമദ്യ കേസില്‍ ടിഡിപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ നടപടികള്‍ കടുപ്പിച്ചിരുന്നു. കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ നിരവധി പേര് അറസ്റ്റിലായിരുന്നു. കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അദ്ദേപ്പള്ളി ജനാര്‍ദന റാവുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മുന്‍മന്ത്രി ജോഗി രമേശിന്റെ പങ്ക് വെളിപ്പെട്ടത്.












