കൊച്ചിയിലെ 25 കോടി തട്ടിപ്പിന് പിന്നിൽ സൈപ്രസ്സിലെ സംഘം; മലയാളികൾ തന്നെയാണ് സംഘത്തിൽ ഉള്ളതെന്നും സംശയം

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയില്‍നിന്ന് 25 കോടി രൂപ തട്ടിയെടുത്തത് സൈപ്രസിലെ മാഫിയാ സംഘം ആണെന്നാണ് കണ്ടെത്തൽ. തട്ടിപ്പിന് ഉപയോഗിച്ച കമ്പനി രജിസ്റ്റര്‍ ചെയ്തത് അമേരിക്കയിലാണെങ്കിലും തട്ടിപ്പുകാര്‍ ഓപ്പറേറ്റ് ചെയ്യുന്നത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിൽ നിന്നാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ സ്ഥലമാണ് സൈപ്രസ്. ഈ തട്ടിപ്പ് കേസില്‍ ഇൗ പണം എത്തിയ അക്കൗണ്ടുകളെക്കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ത്തന്നെയുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമറിഞ്ഞു പോയെന്നാണ് കണ്ടെത്തല്‍.
ഇതെല്ലാം എത്തിയത് സൈപ്രസിലേക്കാണെന്നതാണ് നിഗമനം. ഈ സംഘത്തില്‍ ഒന്നിലേറെ മലയാളികളുമുണ്ട്. സൈപ്രസിലെ കോള്‍ സെന്ററിനെ കുറിച്ച് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഈ കോള്‍ സെന്ററില്‍ മലയാളികളും ഉണ്ടെന്നാണ് കണ്ടെത്തല്‍.
കൊച്ചിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കടവന്ത്ര സ്വദേശി നിമേഷിനാണ് പണം നഷ്ടമായത്. ഇദ്ദേഹത്തിന് നഷ്ടമായത് 25 കോടി രൂപയാണ്. 23 അക്കൗണ്ടുകളില്‍ നിന്നായി 96 ഇടപാടുകളാണ് നടന്നത്. രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടുകളിലേക്കും പണം കൈമാറിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പാണ് കൊച്ചിയില്‍ നടന്നത്.
ഡാനിയല്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് ക്യാപിറ്റാലിക്സ് എന്ന തട്ടിപ്പ് വെബ്സൈറ്റിലേക്ക് നിമേഷിനെ എത്തിച്ചത്. ഇയാളെ പൊലീസ് പ്രതി ചേര്‍ത്തെങ്കിലും, ആ പേര് തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് ആശയവിനിമയം നടന്നത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത തുക തന്നെ ലാഭമായി നല്‍കുകയും ചെയ്തു. ഇതോടെ കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നു. പണം നിക്ഷേപിച്ചത് ഒരു ബാങ്കിന്റെ വിവിധ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ഇനി വീണ്ടും പരാതിക്കാരന്റെ മൊഴി എടുക്കും. അതിന് ശേഷം സൈപ്രസിലെ അന്വേഷണ ഏജന്‍സികളേയും സമീപിക്കും.
ഡാനിയേല്‍ എന്നയാൾ മലയാളത്തിലായിരുന്നു സംസാരിച്ചത്. ഓഹരിവിപണിയില്‍ സജീവമായി ഇടപെടുന്ന നാല്‍പ്പത്തൊന്നുകാരനായ നിമേഷ് വാട്സാപ് വഴിയാണ് ഇയാളുമായി ആദ്യം ബന്ധപ്പെട്ടത്.
പിന്നീട് ടെലിഗ്രാംവഴിയും സമ്പര്‍ക്കം പുലര്‍ത്തി. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപ ലാഭവിഹിതമായി പരാതിക്കാരന് തിരികെ കിട്ടി. ഇതില്‍ വിശ്വസിച്ച് 25 കോടി രൂപയോളം വീണ്ടും നിക്ഷേപിച്ചു. പിന്നീട് ലാഭവിഹിതവും നിക്ഷേപവും തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ അറിയിച്ചത്.
സൈപ്രസിലെ കോള്‍ സെന്ററില്‍ നിന്നാണ് നിമേഷിനെ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടതെന്നാണ് വിലയിരുത്തല്‍. പല മലയാളികളേയും പറഞ്ഞ് പറ്റിച്ച് വിദേശത്ത് എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി കോള്‍ സെന്ററുകളില്‍ ജോലി ചെയ്യിക്കാറുണ്ട്. അത്തരത്തിലെ മാഫിയകളാണോ ഇതിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.