വിമർശകരുടെയും സെലക്ടർമാരുടെയും വായടപ്പിച്ച് സർഫറാസ് ഖാൻ; ഇനി ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കാൻ എന്ത് കാരണം പറയും??

ക്രിക്കറ്റ് മത്സരങ്ങളിൽ പലപ്പോളും തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണെങ്കിലും, ശരീരത്തിന്റെയും ഫിറ്റ്നസിന്റെയും പേരിൽ ഒട്ടേറെ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു താരമാണ് സര്ഫറാസ് ഖാൻ. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സർഫറാസ്സിനെ ഒഴിവാക്കിയിരുന്നു. ഇത് ഒട്ടനവധി ചർച്ചകൾക്ക് വിധേയമാവുകയും ചെയ്തിരുന്നു. സർഫറാസിനെക്കാളും ഫിറ്റ്നസ് കുറവുള്ളവർ ഇന്ത്യക്കായി കളിക്കുന്നില്ലേ എന്നും ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. തന്നെയുമല്ല തടി കൂടിയതിന്റെ പേരിൽ സർഫറാസിന്റെ പ്രകടനം ഒരിക്കലും മോശമായിട്ടുമില്ല.
എന്നാൽ ഇപ്പോഴിതാ സർഫറാസ് വലിയൊരു ട്രാൻസ്ഫോർമേഷൻ നടത്തി എല്ലാ വിമർശകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കേവലം രണ്ട് മാസങ്ങൾ കൊണ്ട് 17 കിലോ ഭാരം കുറച്ചാണ് സോഷ്യൽ മീഡിയയിൽ സർഫറാസ് ഖാൻ കൈയ്യടി നേടിയിരിക്കുന്നത്. അദ്ദേഹം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തന്റെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഈ ചിത്രത്തിന്റെ ഒപ്പം, എങ്ങനെയാണ് താൻ ഭാരം കുറച്ചത് എന്ന കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
തന്റെ ഭക്ഷണ രീതിയിൽ വലിയൊരു മാറ്റം തന്നെ വരുത്തിയാണ് സർഫറാസ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. അതും തന്റെ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർഫറാസ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയിരുന്നത്.
‘റൊട്ടി, അരി, പഞ്ചസാര, മാവ്, ബേക്കറി സാധനങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് ഞങ്ങൾ പൂർണമായും നിർത്തി’ എന്നാണ് സർഫറാസിന്റ പിതാവും പരിശീലകനുമായ നൗഷാദ് ഖാൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘ഇപ്പോൾ ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ഗ്രിൽ ചെയ്ത മീൻ , ചിക്കൻ, വേവിച്ച മുട്ട, ഫ്രഷ് സാലഡുകൾ, ബ്രോക്കോളി, വെള്ളരിക്ക, അവോക്കാഡോ എന്നിവയാണ് ഉള്ളത്. ചായയും കാപ്പിയും ഉപേക്ഷിച്ച്, ഞങ്ങൾ ഗ്രീൻ ടീയിലേക്കും ഗ്രീൻ കോഫിയിലേക്കും മാറി. ഈ കർശനമായ ദിനചര്യ തുടങ്ങിയിട്ട് ഒന്നര മാസമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് 27 വയസുള്ള സർഫറാസ് ഖാൻ തഴയപ്പെട്ടത് വിവാദമായിരുന്നു. രഞ്ജി ട്രോഫിയിൽ റൺസുകൾ വാരിക്കൂട്ടിയതു കൊണ്ടുതന്നെ സർഫറാസ് ഖാന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കും എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാൽ ഇവിടെയാണ് താരത്തിന്റെ ഭാരക്കൂടുതൽ പ്രശ്നമായി മാറുന്നത്.
ഇതുവരെ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ച സർഫറാസ് ഖാൻ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 119 പന്തിൽ 92 റൺസ് നേടി ഔട്ട് ആയതാണ് സർഫറാസിന്റെ അവസാന മത്സരം.
താരത്തിന്റെ വെയ്റ്റ് ലോസ് പരിപാടിയെ അഭിനന്ദിച്ച് ഒട്ടനവധി ആളുകളാണ് രംഗത്തെത്തുന്നത്. വെറും രണ്ട് മാസം കൊണ്ട് 17 കിലോ കുറക്കുക എന്നത് കഠിനാധ്വാനം കൊണ്ട് മാത്രം ലഭിച്ചതാണ് എന്നും ആരാധകർ പറയുന്നു. ട്രെയിനിൽ മിട്ടായി വെള്ളരിക്ക എന്നിവയൊക്കെ വിളിക്കുന്നതാണ് സർഫറാസിന്റെ പിതാവിന്റെ ജോലി. 2009 ൽ സ്കൂൾ ക്രിക്കറ്റിൽ 439 റൺസ് നേടി റെക്കോർഡ് ഇട്ടതോടെയാണ് സർഫറാസ് ഖാൻ ശ്രദ്ധ നേടുന്നത്. സർഫറാസിന്റെ സഹോദരൻ മുഷീർ ഖാൻ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമനും ആയിരുന്നു.