അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്; ഹമാസ് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും

ഗാസയിലെ വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന് നടക്കും. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്രയേൽ 183 പലസ്തീനി തടവുകാരെ മോചിപ്പിക്കും. ജനുവരി 19-ന് വെടിനിർത്തൽ ആരംഭിച്ചശേഷം നാലു ഘട്ടങ്ങളിലായി 18 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583 പലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന്റെ സമയത്ത് 33 ബന്ദികളെ ഹമാസും 1900 പലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്നാണ് കരാർ. 33 ബന്ദികളിൽ എട്ടുപേർ മരണപ്പെട്ടുവെന്നാണ് ഇസ്രയേൽ പറയുന്നത്. ബന്ദികളുടെ പട്ടിക ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നീണ്ട ചർച്ചകൾക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്.