അമേരിക്കയെ പേടിപ്പിച്ച് യമൻ; അമേരിക്കന്‍ കപ്പലുകൾ ഭൂരിഭാഗവും ചെങ്കടല്‍ വഴിയുള്ള സമുദ്രപാത ഒഴിവാക്കി

യമനില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കന്‍ കപ്പലുകളില്‍ നാലില്‍ മൂന്ന് ഭാഗവും ചെങ്കടല്‍ വഴിയുള്ള സമുദ്രപാത ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. നിലവിൽ കപ്പലുകളെല്ലാം മധ്യേഷ്യയിലെ പ്രധാന കപ്പല്‍ പാതയായ സൂയസ് കനാല്‍ വഴിയുള്ള യാത്ര ഒഴിവാക്കി ആഫ്രിക്കയുടെ തെക്കേ അറ്റം വഴി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൂണ്ടിക്കാണിക്കുന്നു.
ഷിപ്പിംഗിന്റെ എഴുപത്തിയഞ്ച് ശതമാനവും ആഫ്രിക്കയുടെ തെക്കന്‍ തീരം ചുറ്റി സഞ്ചരിച്ചാണ് പോകുന്നതെന്ന് മൈക്ക് വാള്‍ട്ട്സ് ,സി ബി എസിന്റെ ‘ഫേസ് ദി നേഷന്‍’ പരിപാടിയില്‍ പറഞ്ഞു. LSEG ഷിപ്പിംഗ് റിസര്‍ച്ച് പ്രകാരം, ആഫ്രിക്കയുടെ തെക്കേ അറ്റത്ത് ചുറ്റി സഞ്ചരിക്കുന്നത് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയില്‍ ഒരു കപ്പല്‍ കടന്നുപോകാന്‍ എടുക്കുന്ന സമയം ഇരട്ടിയാക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഏകദേശം 1 മില്യണ്‍ ഡോളര്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.
ജനുവരിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ആദ്യമായി ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹൂതി മിസൈല്‍ പദ്ധതിയുടെ തലവന്‍ ഉള്‍പ്പെടെയുള്ള ‘പ്രധാന നേതൃത്വത്തെ’ ഇല്ലാതാക്കിയതായി വാള്‍ട്ട്സ് പറഞ്ഞു. ഹൂതികളുടെ ആശയവിനിമയ കേന്ദ്രങ്ങള്‍, ആയുധ ഫാക്ടറികള്‍, അവരുടെ ഡ്രോണ്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ എന്നിവ തകര്‍ത്തെറിഞ്ഞെന്ന് മൈക്ക് വാള്‍ട്ട്സ് ചൂണ്ടിക്കാണിച്ചു.
ഇസ്രയേല്‍ ഗാസ യുദ്ധം ആരംഭിച്ചതുമുതല്‍ പലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഹൂതികള്‍ പറയുന്നു. യെമനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളില്‍ 50 ലധികം പേര് കൊല്ലപ്പെട്ടതായി ഹൂതികള്‍ അറിയിച്ചിരുന്നു.
വടക്കന്‍ ചെങ്കടലിലെ യുഎസ്എസ് ഹാരി എസ് ട്രൂമാന് വിമാനവാഹിനിക്കപ്പലിനു നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഹൂതികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ആക്രമണങ്ങള്‍ പരാജയപ്പെട്ടുവെന്ന് എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ കടല്‍ പാതകളില്‍ ഒന്ന് അടച്ചുപൂട്ടാനാണ് ബൈഡന് ഭരണകൂടം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഹൂതികള്‍ക്കെതിരെ ‘സാധാരണ ആക്രമണങ്ങള്‍’ മാത്രമാണ് ബൈഡന് ഭരണകൂടം നടത്തിയിച്ചുള്ളതെന്നും വാള്‍ട്ട്സ് കുറ്റപ്പെടുത്തി.
‘യെമനില്‍ എല്ലാ ദിവസവും രാവും പകലും ഇറാന് പിന്തുണയുള്ള ഹൂതി കേന്ദ്രങ്ങളുടെ ഒന്നിലധികം സ്ഥലങ്ങളില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് പറയുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇക്കാര്യം ചര്‍ച്ച ചെയ്തു.
ഹൂതികള്‍ക്കെതിരായ ‘സൈനിക നടപടികളിലൂടെ ചെങ്കടലില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ദൃഢനിശ്ചയം’ റൂബിയോ ‘പ്രഖ്യാപിച്ചു. ഗാസയില്‍ ഇസ്രായേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെക്കുറിച്ച് റൂബിയോ ചര്‍ച്ച ചെയ്തുവെന്നും ‘ഇസ്രയേലിനുള്ള അമേരിക്കന്‍ പിന്തുണ’ ആവര്‍ത്തിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
യമനില്‍ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി യു.എസും ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഹൂതി വിമതരും. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ശക്തമാകുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ചെങ്കടലില്‍ ഏതൊക്കെ കപ്പലുകള്‍ക്ക് കടന്നുപോകാം, പോകാൻ പാടില്ല എന്ന് തീരുമാനിക്കാൻ ഹൂതികളെ സമ്മതിക്കില്ലെന്നും അവരുടെ ശക്തി തകർക്കുന്നതുവരെ ആക്രമണം തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. ആക്രമണത്തില്‍ വിവിധ ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാട്സ് അവകാശപ്പെട്ടെങ്കിലും വിശദാംശങ്ങള്‍ നല്‍കിയില്ല.
അതേസമയം, യു.എസ് ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഹൂതികളുടെ നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി ഞായറാഴ്ച മുന്നറിയിപ്പ് നല്കി. യു.എസിന്റെ ചരക്ക് കപ്പലുകളെയും യുദ്ധക്കപ്പലുകളെയും വിമാനവാഹിനികളെയും ലക്ഷ്യമിട്ടായിരിക്കും തിരിച്ചടി നല്‍കുക. യു.എസ് കടന്നുകയറ്റം തുടർന്നാല്‍ ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതേ തുടർന്നാണ് അമേരിക്കന്‍ കപ്പലുകളില്‍ നാലില്‍ മൂന്ന് ഭാഗവും ചെങ്കടല്‍ വഴിയുള്ള സമുദ്രപാത ഒഴിവാക്കിയതായി റിപ്പോര്ട്ട്കൽ പുറത്തു വരുന്നത് എന്നതാണ് ശ്രദ്ധേയം