ശബരിമല പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവ്

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. ശബരിമലയിലെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. പൊലീസിന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി നടപ്പാക്കിയിരുന്നത്. പിന്നീട് ഇത് തുടര്‍ന്നിരുന്നില്ല. 2011ലാണ് ഐജിപി വിജയന്റെ നേതൃത്വത്തിൽ പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്.
പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്ത് വന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയിരുന്നില്ല. ഇതിനുപകരമായി പവിത്രം ശബരിമല പദ്ധതിയാണ് നടപ്പാക്കുന്നത്.