കേരളം അധികം വൈകാതെ മുസ്ലീങ്ങളുടെ നാടായി മാറും; ഇവിടെ മുസ്ളീം മുഖ്യമന്ത്രി വരുമെന്നും വെള്ളാപ്പള്ളി നടേശൻ

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് പറയുകയാണ് ആധുനിക ഗുരു വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസംഗിക്കുമ്പോളാണ് ഈ കാര്യങ്ങൾ അദ്ദേഹം മൊഴിഞ്ഞത്.
മറ്റ് സമുദായങ്ങൾ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഇങ്ങനെ പോയാൽ അച്യുതാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാട് ആകും. കേരളത്തിലെ സർക്കാർ, കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി എന്ന അവസ്ഥയാണ്. കേരളത്തിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും അവർ സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിൽ ഈഴവർ ജാതി പറഞ്ഞാൽ എല്ലാവരും അവരെ വിമർശിക്കും. എന്നാൽ കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് “തൊഴിലുറപ്പ്” പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.
എസ്എൻഡിപി യോഗം ഒരു വലിയ രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികളും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്കൂൾ സമയ മാറ്റത്തിലെ സമസ്ത നിലപാടിനെയും വെള്ളാപ്പള്ളി എതിർത്തു. വിദ്യാഭ്യാസ മന്ത്രി മാന്യനും മര്യാദക്കാരനും ആയ വ്യക്തിയാണെന്നും കൂടി അദ്ദേഹം പറഞ്ഞു.
കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതി എന്ന മനോഭാവം കേരളാ ഗവൺമെൻ്റ് മാറ്റണം. സൂംബ വിവാദം ഇതിന്റെ ഭാഗമാണ്. സ്കൂൾ സമയം മാറ്റവും ഇതിന്റെ ഭാഗമാണ്. കേരളത്തിൽ രണ്ട് നിയമസഭാ മണ്ഡലം കുറഞ്ഞു. അപ്പോൾ കൂടിയത് മലപ്പുറത്താണ്. അപ്പോൾ മുസ്ലിം സമുദായം ജനസംഖ്യ നിയന്ത്രിച്ചാൽ ഇതൊക്കെ ഇല്ലാതാവും. ഇതൊക്കെയാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്.
ജാതിയേതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് .. എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ അനുയായിയും, എസ്എൻഡിപി നേതാവുമായ വെള്ളാപ്പള്ളി നടേശൻ തന്നെയാണ് ഇത് പറയേണ്ടത്. ഇതിൽ കൂടുതൽ വർഗീയത ഒരാൾക്ക് പറയാൻ ബുദ്ധിമുട്ടായിരിക്കും.