ട്രെയിനിലെ എസി ബോഗിയില്‍ തണുപ്പ് തീരെ കുറവ്
പരിശോധനയിൽ കണ്ടെത്തിയത് എസി ഡക്ടില്‍ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികള്‍

ലഖ്നൗ-ബറൗണി എക്സ്പ്രസിലെ ട്രെയിനിലെ എസി ബോഗിയില്‍ തണുപ്പ് കുറവാണ് എന്ന് യാത്രക്കാരുടെ പരാതി …..സാങ്കേതിക തകരാർ ആവും എന്ന് കരുതി റെയില്‍വേ ടെക്നീഷ്യൻമാർ എത്തി തണുപ്പ് തീരെ കുറഞ്ഞ കംപാർട്മെന്റുകളിൽ തകൃതിയായി പരിശോധന നടത്തി….യാത്രക്കാരുടെ പരാതി അന്വേഷിക്കാൻ എത്തിയ ജീവനക്കാർ കണ്ടെത്തിയത് എസി ഡക്ടില്‍ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികള്‍.
ലഖ്നൗ-ബറൗണി എക്സ്പ്രസിലെ എസി-2 ടയർ കോച്ചിന്റെ എസി ഡക്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലുണ്ടായിരുന്ന നൂറുകണക്കിന് വിസ്കി കുപ്പികളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് ട്രെയിൻ സാങ്കേതിക പരിശോധനയ്ക്കായി നിർത്തിയിട്ടു. ശേഷം റെയില്‍വേ ടെക്നീഷ്യൻമാർ എത്തി തണുപ്പ് തീരെ കുറഞ്ഞ 32, 34 നമ്ബർ ബെർത്തുകള്‍ക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ചു. അപ്പോഴാണ് വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തില്‍, പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുപ്പികള്‍ കണ്ടെത്തിയത്.
അധികൃതർ അനധികൃത മദ്യം പിടിച്ചെടുക്കുകയും കോച്ചില്‍ കൂടുതല്‍ നിരോധിത വസ്തുക്കള്‍ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ വിശദമായ പരിശോധന നടത്തുകയും ചെയ്തു. ഒരു യാത്രക്കാരൻ പങ്കുവെച്ച ഇതിന്റെ വീഡിയോകള്‍ ഇതോടകം വൈറലാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ റെയില്‍വേ അധികൃതർ വിഷയത്തില്‍ വിശദീകരണവുമായി എത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രെയിനിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും റെയില്‍വേ എക്സില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ വ്യക്തമാക്കി.
സോൻപുരിലെ റെയില്‍വേ ഡിവിഷണല്‍ മാനേജർ ക്ഷമാപണം നടത്തുകയും സ്വീകരിച്ച നടപടികള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ‘യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അനധികൃത മദ്യം ബന്ധപ്പെട്ട അധികൃതർ പിടിച്ചെടുത്തു, തണുപ്പ് കുറഞ്ഞ പ്രശ്നം പിന്നീട് പരിഹരിച്ചു. ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി,’ അദ്ദേഹം എക്സില്‍ കുറിച്ചു.ട്രെയിൻ സ്റ്റേഷനില്‍ ആയിരിക്കുമ്ബോള്‍ ഇത് കയറ്റാൻ കഴിയില്ലെന്നും യാർഡില്‍ വെച്ചായിരിക്കണം ഇത് കയറ്റിയതെന്നും, അങ്ങനെയെങ്കില്‍ ഈ കടത്തിന് ഉത്തരവാദികള്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ് എന്നും എക്സില്‍ പങ്കുവെച്ച വീഡിയോയുടെ അടിയില്‍ ജനങ്ങള്‍ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
2016 ഏപ്രില്‍ മുതല്‍ ബിഹാറില്‍ മദ്യവില്പനയ്ക്കും ഉപഭോഗത്തിനും സമ്ബൂർണ്ണ നിരോധനമുണ്ട്. നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും ഈടാക്കുന്നുണ്ട്. മദ്യാസക്തിയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറയ്ക്കാൻ ലക്ഷ്യമിട്ടെങ്കിലും, ഈ നിരോധനം മദ്യക്കടത്ത് വർധിക്കുന്നതിലേക്കാണ് നയിച്ചത്. വാഹനങ്ങള്‍, ചരക്കുകള്‍, യാത്രാ ട്രെയിനുകള്‍ എന്നിവയില്‍ മദ്യം ഒളിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നൂതന മാർഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് കടത്തുകാർ ഇപ്പോള്‍ സംസ്ഥാനത്തേക്ക് മദ്യം കടത്തുന്നത്.