പഴക്കമുള്ള വാഹനങ്ങളുടെ റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ്; കേരളം ,കോടതി തീരുമാനം വരെ കാത്തിരിക്കും

പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കി റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ് ഇരട്ടിയില്‍ അധികമാക്കുന്ന ഉത്തരവ് കേരളത്തില്‍ ഉടന്‍ നടപ്പാകില്ലെന്ന് സൂചന. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഈ ഏപ്രിലോടെ പ്രാബല്യത്തിലാകേണ്ടതായിരുന്നു.എന്നാൽ കോടതി തീരുമാനം വരെ കാത്തിരിക്കാനാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനം. കേന്ദ്ര ഉത്തരവ് നടപ്പാക്കിയാല്‍ എല്ലാതരം വാഹനങ്ങള്‍ക്കും നിരക്ക് വര്‍ധന ബാധകമാവും.
ഇരുചക്രവാഹനങ്ങളുടെ പുതുക്കലിന് കേന്ദ്ര നിബന്ധന പ്രകാരം 300 രൂപയ്ക്ക് പകരം 1000 രൂപ നല്‍കേണ്ടി വരും. കാറുകളുടെത് 600-ല്‍നിന്ന് 5000 രൂപവരെയാണ് കരട് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. തരംതിരിവിന് അനുസരിച്ച് വലിയ വാഹനങ്ങളുടെ പുതുക്കല്‍ ഫീസ് 12000 മുതല്‍ 18000 വരെയായി ഉയരും. സംസ്ഥാന നികുതികള്‍ ഇതിനു പുറമെയാവും. ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ നല്‍കിവരുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നല്‍കണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കല്‍ ഫീസും ചേര്‍ന്ന് വരും. കേന്ദ്ര മോട്ടോര്‍വാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരം ഫീസ് വര്‍ധിപ്പിച്ചുള്ള ഉത്തരവ് കേന്ദ്ര മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. ഹൈക്കോടതിയില്‍ ഇതിനെതിരെ കേസ് എത്തിയതോടെ മരവിപ്പിച്ചു. ഈ കേസ് ഇപ്പോഴും തുടരുകയാണ്. ഇതാണ് ആശ്വാസമായി മാറുന്നത്.
ഇപ്പോള്‍ തന്നെ 15 വര്‍ഷം കഴിഞ്ഞുള്ള വാഹനങ്ങള്‍ പുതുക്കുമ്ബോഴും വില്‍പ്പന നടത്തുമ്ബോഴും മോട്ടോര്‍വാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. വര്‍ധന പ്രാബല്യത്തിലായാല്‍ ഈ തുക നല്കാന് ബാധ്യസ്ഥമാണ് എന്നാണ് നിബന്ധന ചെയ്യുന്നത്. കോടതി സ്റ്റേ ഉള്ളതിനാല്‍ നിലവില്‍ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാല്‍ വര്‍ധിപ്പിച്ച തുക നല്കാന് ബാധ്യസ്ഥമാവും. 15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നത്. ഇതിന് അനുമതി ലഭിക്കണമെങ്കില്‍ അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം പൂര്‍ത്തിയാക്കിയിരിക്കണം. വാഹനങ്ങളുടെ റജിസ്ട്രേഷന് പുതുക്കാനുള്ള ഫീസും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുള്ള നിരക്കും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ എന്ന് വരുമെന്നത് അനിശ്ചിതത്വമാണ്. അതിനിടെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും നടത്തുമെന്നാണ് സൂചന