ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം

ഹൈദരാബാദ്: ഹൈദരാബാദിലെ കുക്കട്ട്പള്ളിൽ 14 വയസുകാരൻ 10 വയസ്സുകാരിയെ കുത്തിക്കൊന്നു. അയൽവാസിയുടെ വീട്ടിൽ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയ 14 കാരൻ പത്തുവയസുകാരിയെ 21 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു.
ആഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസുകാരിയായ സഹസ്രയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കുറ്റകൃത്യം നടന്നത്. രക്ഷിതാക്കൾ ജോലിക്ക് പോകുകയും പെൺകുട്ടിയുടെ സഹോദരൻ സ്ക്കൂളിലും പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് സൈബരാബാദ് പൊലീസ് കുറ്റവാളിയെ കണ്ടെത്തിയത്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളേയും പൊലീസ് നിയോഗിച്ചിരുന്നു.