മലപ്പുറത്ത് ചായക്കടയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; അതിഥിത്തൊഴിലാളിക്ക് പരിക്ക്

മലപ്പുറം പോരൂർ രവിമംഗലത്ത് ചായക്കടയിൽ സൂക്ഷിച്ചിരുന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അതിഥിത്തൊഴിലാളിക്ക് പരിക്ക്. സംഭവത്തിൽ കടയുടമ വാളമുണ്ട വെളുത്തേടത്ത് ഉണ്ണികൃഷ്ണനെ (50) വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും.
ഇന്നലെ വൈകീട്ട് നാലരക്കാണ് ഉണ്ണികൃഷ്ണന്റെ ചായക്കടയിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ഈ സമയം കടയിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളിൽ ഒരാളുടെ ചെവിക്കാണ് പരിക്കേറ്റത്. ഉണ്ണികൃഷ്ണന്റെ മുഖത്തും പരിക്കേറ്റതായി വിവരമുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയിലെ അലമാരയുടെ ചില്ലുകളും ഒരു ഇരുമ്പുമേശയും തകർന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കടയിൽ സൂക്ഷിച്ച പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.
ഉണ്ണികൃഷ്ണൻ തെളിവ് നശിപ്പിക്കാനായി കുപ്പിച്ചില്ലുകൾ അടിച്ചുവാരി പുറത്തേക്ക് കളഞ്ഞതായും പോലീസ് കണ്ടെത്തി. ഉണ്ണികൃഷ്ണൻ വീട്ടിലും കടയിലുമായി അനധികൃതമായി പന്നിപ്പടക്കം നിർമിച്ച് വിൽപ്പന നടത്തി വന്നിരുന്നതായും ആരോപണമുണ്ട്.